*♦️ഭാഗം : 10♦️*
*ഗർഭിണിയായ പെണ്ണ് അവൾ കരഞ്ഞുകൂടാ കുഞ്ഞിന് ദോഷമാണത്*
☀️〰️☀️〰️☀️〰️☀️〰️☀️〰️☀️
മോളേ ഞാൻ പോട്ടെ...
നിന്റെ ഉമ്മ എന്നെ നോക്കി നോക്കി ഇരുന്ന് വിഷമിക്കുന്നുണ്ടാവും. അവിടെനിന്ന് പോന്നിട്ട് രണ്ട് ദിവസമായില്ലേ..? അബൂബക്കർ ഹാജി മോളോട് യാത്ര ചോദിക്കുകയാണ്...
ആലിക്കുട്ടീ... ഫാത്തിമാനെ ഒരു മാസം കൂടി കഴിഞ്ഞിട്ട് ഞങ്ങൾ വന്നു കൂട്ടിക്കൊണ്ടുപോവും അതിപ്പം കൂടാതെ കയ്യൂലല്ലോ...
ആമിനത്താത്ത സ്വരം താഴ്ത്തി പറഞ്ഞു: ഫാത്തിമയെ അയക്കാൻ പ്രയാസമുണ്ട്, എന്നാലും ഓൾക്ക് പോവാതെ പറ്റൂലല്ലോ അതാണല്ലോ നടപ്പ്...
മമ്മദ്കോയക്കയുടെ ശബ്ദം ഇപ്പം പതിവൊക്കെ മാറി. വൈദ്യന്റെ മരുന്നു ഫലിച്ചു. അബൂബക്കർ ഹാജി പറഞ്ഞു
എനിക്കെന്റെ മോനെ കണ്ടപ്പം എല്ലാ ദീനവും മാറി. അത് കേട്ട് എല്ലാവരും ചിരിച്ചു...
ആലിക്കുട്ട്യേ... ഇനി ബാപ്പാക്ക് ദീനം വരുത്തരുത്. അബൂബക്കർ ഹാജി ഒരു ഫലിതം പറഞ്ഞു...
ഞാനിനി ആ താനൂർ വഴിക്ക് പോവൂല...
എന്നാൽ ഞാനിറങ്ങട്ടെ.
എല്ലാവരോടും അസ്സലാമു അലൈക്കും...
വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു...
എല്ലാവരും ചേർന്ന് സലാം മടക്കി...
അബൂബക്കർ ഹാജി ഇറങ്ങി. നടത്തത്തിനു വേഗത കൂടി. ഫാത്വിമ ആ പോക്ക് നോക്കി നിന്നു...
ബാപ്പാക്ക് ശരിക്കും വയസ്സായിരിക്കുന്നു. നടക്കുമ്പോഴുള്ള ആ കൂന് കണ്ടില്ലേ...
പണ്ട് അതില്ലായിരുന്നു. വാഴക്കൂട്ടങ്ങൾക്കപ്പുറം ബാപ്പയുടെ രൂപം അപ്രത്യക്ഷമായി. ഒരു നെടുവീർപ്പ്. കണ്ണുകൾ നനഞ്ഞുപോയി...
ഞാനൊന്ന് പാടത്ത് പോയിവരാം.
ആലിക്കുട്ടി കൈക്കോട്ടുമായി ഇറങ്ങി. മമ്മിയുടെ ചായമക്കാനിയുടെ മുമ്പിലൂടെ ആലിക്കുട്ടി നടന്നു. ആരൊക്കെയോ ചായ കുടിക്കുന്നു. ഈ ചായപ്പീടികയിൽ വെച്ചാണ് തനിക്ക് ഖിലാഫത്തിന്റെ സന്ദേശം ലഭിച്ചത്...
ആലിക്കുട്ട്യേ... അമ്മോശൻ പോയോ..?
പോയി ഇപ്പം പോയതേയുള്ളൂ...
മമ്മിയുടെ ചോദ്യത്തിനുത്തരം നൽകിക്കൊണ്ട് അവൻ വേഗത്തിൽ നടന്നു. പാടത്തെത്തി വാഴക്കന്നുകൾ വളർന്നുവരുന്നു. വേണ്ടത്ര വെള്ളം ലഭിച്ചിട്ടില്ല. അതിന്റെ ക്ഷീണം കണ്ടാലറിയാം. ഇളം തെന്നലിൽ വാഴകൈകൾ ഇളകുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളു കുളിരണിഞ്ഞു...
കൈക്കോട്ടെടുത്ത് കൊത്താൻ തുടങ്ങി. കിളച്ച മണ്ണ് വാഴത്തെകളുടെ മുരട്ടിലേക്ക് കോരിയിട്ടു. കുറെ നേരം ജോലി ചെയ്തപ്പോൾ വിയർത്തുകുളിച്ചു...
ഒറ്റയ്ക്കുള്ള ജോലിക്ക് സുഖം പോര.
ഒന്നു സംസാരിക്കാൻ പോലും ഒരാളില്ല. പെട്ടെന്ന് ഫാത്വിമയെക്കുറിച്ചോർത്തുപോയി. അവൾക്ക് വയ്യ, അല്ലെങ്കിൽ ഇടക്കിടെ ഓടിവരും കിലുകിലെ സംസാരിക്കും...
ആ വാഴ എന്താ അങ്ങനെ..? ഫാത്വിമയുടെ ചോദ്യം എങ്ങനെ..?
ആലിക്കുട്ടിയുടെ മറു ചോദ്യം ഒരു മാതിരി വാടിത്തളർന്ന മനുഷ്യന്റെ മാതിരി...
ഓ ദാഹിച്ചിട്ടാ വെള്ളം കൊടുക്ക്...
ഫാത്വിമ പാത്രവുമായി കുണ്ടിലേക്കോടും, കുണ്ടിലിറങ്ങി പാത്രത്തിൽ വെള്ളം നിറയ്ക്കും അതുമായി നടന്നു വരും വാഴക്ക് വെള്ളമൊഴിക്കും...
ദേ.. നോക്ക്യേ... ഈ വാഴനെ...
എന്തേയ്...
ബല്യ സന്തോഷായീന്ന്.. വാഴ പറീന്ന്...
അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കും...
കുപ്പിച്ചില്ലിന്റെ ശബ്ദം.. ആ ചിരികാണുമ്പോൾ ആലിക്കുട്ടിയുടെ എല്ലാ ക്ഷീണവും പറന്നകലും...
ഈ വാഴക്കന്നുകളോടെല്ലാം അവൾക്ക് എന്തെന്നില്ലാത്ത സ്നേഹമാണ്.
രാവിലെയും വൈകുന്നേരവും അവൾ വാഴയുടെ വിശേഷം ചോദിക്കും...
വീട്ടിന്റെ വിളക്കാണ് എന്റെ ഫാത്വിമ.
ഉമ്മാക്കും ബാപ്പാക്കും അവൾ സ്വന്തം മോളെപ്പോലെത്തന്നെ. അവളുടെ മുഖമൊന്നു വാടിക്കണ്ടാൽ ഉമ്മബാപ്പാമാർക്കെന്തൊരു ബേജാറാണ്.
കുറച്ചു ദിവസമായി താനവളെ വല്ലാതെ വിഷമിപ്പിക്കുന്നു. അവളൊരുപാട് കരഞ്ഞുകാണും. ഗർഭിണിയായ പെണ്ണ്. അവൾ കരഞ്ഞുകൂടാ.. കുഞ്ഞിന് ദോഷമാണത്. ഇനി ഒരു യോഗത്തിനും പോണ്ട, ഒരു സമരവും വേണ്ട, പോലീസുകാർ പിടിച്ചുകൊണ്ട്പോവും, അടിച്ചുകൊല്ലും. പിന്നെ ഫാത്വിമാക്ക് ഭർത്താവില്ലാതായിപ്പോവും. അവളുടെ വയറ്റിലെ കുഞ്ഞിന്..!!
ന്റെ റബ്ബേ...
വേണ്ട ഒന്നും വേണ്ട. ഫാത്വിമാനെയും നോക്കി ഉമ്മബാപ്പമാരെയും നോക്കി ഈ കൃഷികളും നോക്കി ഇങ്ങനെ കഴിഞ്ഞാൽ മതി...
നേരം പോയതറിഞ്ഞില്ല. ഉച്ചയായിരിക്കുന്നു. ഇനി മതിയാക്കാം. ബാക്കി വൈകുന്നേരം, സന്ധ്യക്കു മുമ്പെ എല്ലാ വാഴയും നനയ്ക്കണം. ആലിക്കുട്ടി കുണ്ടിലേക്കിറങ്ങി. കൈകാലുകൾ കഴുകിവൃത്തിയാക്കി. കാലിൽ ചളി കട്ടപ്പിടിച്ചു കിടക്കുകയായിരുന്നു. എല്ലാം ചവിട്ടി ഇളക്കികളഞ്ഞു കൈക്കോട്ടും കഴുകി അതുമായി തിരിച്ചു നടന്നു...
അതാ വരുന്നു മാധവൻ നായർ...
കയ്യിൽ പത്രവുമുണ്ട്. ആലിക്കുട്ടി നടത്തത്തിന്റെ വേഗത കുറച്ചു. മാധവൻ നായർ ചായപ്പീടികയിലേക്ക് കയറി. മമ്മീ ഒരു ചായ ഇങ്ങെടുത്തോ...
മാധവൻ നായർ ബഞ്ചിൽ ഇരുന്നു പത്രം നിവർത്തി വായന തുടങ്ങി. നാലഞ്ചാളുകൾ ചുറ്റും കൂടി സത്യാഗ്രഹസമരം തുടരുന്നു. തലക്കെട്ട് ഉറക്കെ വായിച്ചു. അപ്പോഴേക്കും ചായ എത്തി ഒരു കവിൾ കുടിച്ചു. ഗ്ലാസ് താഴെ വെച്ചു അപ്പോൾ ആലിക്കുട്ടി കടയുടെ മുമ്പിലൂടെ നടന്നുപോവുകയാണ് മാധവൻ നായർ അത് കണ്ടു...
ആലിക്കുട്ട്യേ...
മാധവൻനായരുടെ വിളി. ആലിക്കുട്ടി ഞെട്ടി.. നടത്തം നിന്നു. പാദങ്ങൾ ചലിക്കുന്നില്ല. തന്നെ വിളിക്കും, പീടികയിൽ കയറ്റി ഇരുത്തും, പത്രം വായിച്ചു കേൾപ്പിക്കും, തന്റെ തലയിൽ സമരാവേശം നിറയ്ക്കും, പടച്ചവനേ എന്റെ ഫാത്വിമയുടെ അവസ്ഥ..!!
കാക്കണേ.. റബ്ബേ...
ഒരു പാദം മുമ്പോട്ടു വെച്ചു. അപ്പോൾ മാധവൻ നായരുടെ ചോദ്യം വന്നു... നിയ്യ്.. പടത്ത് നിന്ന് വര്വാണോ..?
ങ്ഹാ...
മഴ കൊറവാ.. നല്ലോണം നനയ്ക്കണം. മാധവൻ നായർ പത്രത്തിലേക്ക് കണ്ണ് നീട്ടി. ആലിക്കുട്ടിയെ വെറുതെ വിട്ടു...
ആശ്വാസത്തിന്റെ നെടുവീർപ്പ് ആലിക്കുട്ടി നടത്തത്തിന് സ്പീഡ് കൂട്ടി.
മാധവൻ നായർ തിരിച്ചു വിളിക്കുമോ..?
ഇല്ല ഇനി വിളിച്ചാലും കേൾക്കില്ല. ഉമ്മ മുറ്റത്ത് നെല്ലുണക്കുന്നു. ഫാത്വിമ കാക്കയെ ആട്ടുന്നു. ആ കാഴ്ച കണ്ടപ്പോൾ അവന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു...
പെറ്റ് കിടക്കുമ്പോൾ ഫാത്വിമക്ക് നെല്ല് കുത്തിയ അരിയുടെ ചോറ് തിന്നണ്ടേ..?
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

No comments:
Post a Comment