ലുഖ്മാൻ അതെല്ലാം ഓർത്തുകൊണ്ടാണ് ദാവൂദ് നബി (അ)യോട് പറഞ്ഞത് എന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങൾ മാതാപിതാക്കളെ പരിചരിച്ചു കഴിഞ്ഞുകൂടിയ സന്ദർഭങ്ങളാണെന്ന്
പിൽക്കാലത്ത് ആഗോള ചക്രവർത്തിയും അല്ലാഹുവിന്റെ പ്രവാചകനുമായിത്തീർന്ന സുലൈമാൻ നബി(അ) ദാവൂദ് നബി (അ)യുടെ പുത്രനായിരുന്നു. ദാവൂദ് നബി(അ) സുലൈമാൻ നബി(അ)യെ വിളിച്ചു വരുത്തി ലുഖ്മാനെ പരിചയപ്പെടുത്തി കൊടുത്തു.
എന്നിട്ടു മകനോട് പറഞ്ഞു:
സുലൈമാനേ, അല്ലാഹു അയച്ചു തന്ന കൂട്ടുകാരനാണിത്. നിങ്ങൾ രണ്ടു പേരും സഹവസിക്കണം.വിജ്ഞാനത്തിന്റെ മേഖലകൾ വെട്ടിപ്പിടിക്കണം. നീതിയുടെ കാവൽഭടൻമാരായി ജീവിക്കണം. സർവ്വശക്തനായ അല്ലാഹുവിന്റെ സംതൃപ്തിയെ കാംക്ഷിച്ചായിരിക്കണം നിങ്ങളുടെ പ്രവർത്തനങ്ങൾ.
നാളെ പരലോകത്ത് മഹ്ഷറയിൽ അല്ലാഹുവിന്റെ അർശിന്റെ തണലുമാത്രം ആലംബമായി വരുന്ന ഒരു നാളു വരും. അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ചവർക്കു ' മാത്രമെ അവന്റെ അർശിന്റെ തണലിൻ കീഴിൽ നിൽക്കാൻ അർഹതയുണ്ടാവുകയുള്ളൂ.
ആ ചിന്ത നിങ്ങളുടെ മനസ്സിൽ എപ്പോഴുമുണ്ടായിരിക്കണം.
ദാവൂദ് നബി (അ)യുടെ വാക്കുകൾ അവർ ശ്രദ്ധാപൂർവ്വം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
ദാവൂദ് നബി (അ) ആ സന്ദർഭത്തിൽ ലുഖ്മാനോട് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണർത്തുകയുണ്ടായി. ഒരു വർഷം കൂടി കഴിഞ്ഞാൽ ദാവൂദ് നബി(അ)ക്ക് നുബുവ്വത്ത് ലഭിച്ച് മൂന്നു കൊല്ലം തികയും.
ആ സുദിനം ലുഖ്മാന്റെ ജീവിതത്തിലും ഒരു പ്രധാനപ്പെട്ട ദിവസമായി മാറാൻ പോവുകയാണ്. ലുഖ്മാന്റെ ഖൽബിൽ ആ പ്രത്യേക സുദിനത്തിൽ അല്ലാഹു അറിവിന്റെ പുതിയ അർക്കനുദിപ്പിക്കും.
നബിയുടെ വാക്കുകൾ കേട്ട് ലുഖ്മാൻ നന്ദിസൂചകമായി അല്ലാഹുവിന് സ്തുതികളർപ്പിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തു.
ആ സന്ദർഭത്തിൽ സുലൈമാൻ നബി(അ)ക്ക് ഒരു സംശയം. ലുഖ്മാനോടും തന്നോടും ഒരുമിച്ച് ഇബാദത്തുകളിൽ മുഴുകി ജീവിക്കാനാണ് പിതാവ് നിർദ്ദേശിച്ചത്. പക്ഷെ തന്നെ ഒഴിവാക്കി ലുഖ്മാന് മാത്രം ദിവ്യജ്ഞാനം കിട്ടുമെന്ന് പിതാവ് പറയാൻ കാരണമെന്താണ്? സുലൈമാൻ നബി(അ)യുടെ മാനസികനില മനസ്സിലാക്കിയ പിതാവ് പറഞ്ഞു:
മകനേ, നീ വ്യാകുലപ്പെടേണ്ടതില്ല. ഓരോ മനുഷ്യനും അവൻ ചെയ്യുന്ന കർമങ്ങളെ വിലയിരുത്തിയാണ് അല്ലാഹു തന്റെ അനുഗ്രഹത്തിന്റെ ഖജനാവ് തുറന്നുകൊടുക്കുന്നത്.
നീ സൽക്കർമങ്ങളിൽ മുഴുകി ലുഖ്മാനോടൊത്ത് കഴിഞ്ഞു കൊൾക. വിജയം സുനിശ്ചിതമായിരിക്കും.
ദാവൂദ് നബി(അ)യുടെ വാക്കുകൾ കേട്ട് അവർ രണ്ടു പേരും സന്തോഷഭരിതരായി അവിടെ നിന്നും യാത്രപറഞ്ഞു പിരിഞ്ഞു. ദിനരാത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.
ലുഖ്മാനും സുലൈമാൻ നബി(അ)യും അല്ലാഹുവിന് ഇബാദത്തുകൾ ചെയ്തു കൊണ്ട് ജീവിച്ചു. നന്മയുടെ വഴികളിലൂടെ മാത്രം സഞ്ചരിച്ച് തിൻമയുടെ ചിറകുകളരിഞ്ഞ് ദാവൂദ് നബി(അ)യിൽ നിന്നും അറിവിന്റെ അനർഘ മുത്തുകൾ അവർ ധാരാളം സംഭരിച്ചു.
ആ ഹൃദയങ്ങൾ അല്ലാഹു എന്ന ചിന്തയിൽ വിലയം പ്രാപിച്ചു.
(തുടരും)

 
No comments:
Post a Comment