_ഋതുക്കൾ മാറി വന്നു. ലുഖ്മാൻ വളർന്നു.
ആ പിഞ്ചോമനയുടെ പഞ്ചാരപുഞ്ചിരിയിൽ മാതാപിതാക്കൾ സ്വയം മറന്നു._ ശൈശവത്തിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും വിഭിന്നമായി ഒരുപാട് പ്രത്യേകതകൾ അവർ ലുഖ്മാനിൽ കണ്ടു. തങ്ങളുടെ ഓമന മകൻ സാധാരണക്കാരനല്ലെന്ന് ആ മാതാപിതാക്കൾ മനസ്സിലാക്കി. അവർ അല്ലാഹുവിന് സ്തുതികളർപ്പിക്കുകയും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
നാലു വയസ്സായപ്പോൾ തന്നെ പിതാവിന്റെ ജോലി മകൻ ഏറ്റെടുത്തു. പ്രവാചകൻമാർ ചെയ്തിരുന്ന അജപാലനം.
ലുഖ്മാൻ കുട്ടികളുമായി ആടുമേയ്ക്കാൻ വനപ്രദേശങ്ങളിലേക്ക് പുറപ്പെടും.
എങ്കിലും അവരോടൊപ്പം അനാവശ്യമായ കളികളിലോ തമാശകളിലോ പങ്കെടുക്കാൻ ആ കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല.
അക്കാലത്ത് പ്രഗത്ഭനായ ഒരു പണ്ഡിതന്റെ കീഴിൽ വിദ്യയഭ്യസിപ്പിക്കുവാൻ പിതാവ് ലുഖ്മാനെ ഏൽപ്പിച്ചു.
ആ ഗുരു അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നുവെന്നു മാത്രമല്ല, മഹാനായൊരു സൂഫിവര്യൻ കൂടിയായിരുന്നു. കൂടാതെ പ്രകൃതി ചികിത്സയുടെ ആചാര്യൻ കൂടിയായിരുന്നു ആ പണ്ഡിതൻ. പ്രകൃതിയിൽ വളരുന്ന പലതരം വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകളും വേരുകളുമെല്ലാം അത്ഭുതസിദ്ധിയുള്ള മരുന്നുകളാണെന്നുള്ള വസ്തുത അദ്ദേഹത്തിനറിയാമായിരുന്നു.
നാം കേവലം നിസ്സാരമായി പരിഗണിക്കുന്ന പച്ചിലകൾക്ക് അത്ഭുതാവഹമായ ശക്തികളുണ്ടെന്ന് ചികിത്സകളിലൂടെ തെളിയിച്ച മഹാനായിരുന്നു ആ ഗുരുനാഥൻ.
ലുഖ്മാന്റെ ബുദ്ധിശക്തിയിലും, വിനയം, ലാളിത്യം തുടങ്ങിയ സ്വഭാവ മഹിമയിലും ഗുരു സന്തുഷ്ടനായി. അദ്ദേഹം തന്റെ അരുമശിഷ്യന് പരമാവധി വിജ്ഞാനം പകർന്നു കൊടുത്തു. എന്തു പറഞ്ഞു കൊടുത്താലും ഉടനെ മനസ്സിലാക്കാനും മന:പാഠമാക്കുവാനുമുള്ള ലുഖ്മാന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രിയപുത്രന്റെ ബുദ്ധിസാമർത്ഥ്യവും സ്വഭാവവൈശിഷ്ട്യവും കണ്ട് ആ മാതാപിതാക്കൾ അകമഴിഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.
ഓടിവരൂ ലുഖ്മാനേ, ഓടിവരൂ, നിന്റെ ആടിനെ സിംഹം പിടിക്കുന്നു".
ഏഴു വയസ്സുകാരനായ ലുഖ്മാന്റെ കർണ്ണപുടങ്ങളിൽ ആ സഹായാഭ്യർത്ഥന പതിച്ചു. ആരാധനയിൽ മുഴുകിയിരുന്ന ആ ബാലൻ വേഗം അതവസാനിപ്പിച്ച് നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി.
അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. കരുത്തനായ ഒരു സിംഹം ആടുകളിലൊന്നിനെ പിടികൂടിയിരിക്കുകയാണ്. ചോരയൊലിപ്പിച്ചു കൊണ്ട് ദയനീയമായി വിലപിക്കുന്ന ആടിനെ കണ്ടപ്പോൾ ലുഖ്മാന് സങ്കടവും അമർഷവും ഒരുമിച്ച് വന്നു.
പെട്ടെന്ന് കുനിഞ്ഞ് ഒരു കല്ലെടുത്ത് 'ബിസ്മില്ലാഹി' എന്ന പരിശുദ്ധ വാക്യമുച്ചരിച്ചുകൊണ്ട് ആ കല്ല് മൃഗരാജനെ ലക്ഷ്യമാക്കി എറിഞ്ഞു. കൂർത്തു മൂർത്ത ഒരു ശരംകണക്കെ അത് സിംഹത്തിന്റെ നെഞ്ചിൽ പതിച്ചു. ഭീകരമായൊരാർത്തനാദം. പിന്നെ എല്ലാം ശാന്തമായി സിംഹം ചത്തുവീണു.
(തുടരും)

No comments:
Post a Comment