ആറ്റുനോറ്റു കാത്തിരുന്ന ആ സുദിനം വന്നു. ആ നീഗ്രോയുവതി തങ്കക്കുടം പോലെയുള്ള ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ബാഹൂർ എന്നവരുടെ ആനന്ദം പറഞ്ഞറിയിക്കാൻ പ്രയാസം. തന്റെ പ്രിയതമ ഒരു കുഞ്ഞിന്റെ ഉമ്മയായിരിക്കുന്നു. അതെ താനൊരു പിതാവായിരിക്കുന്നു. വിവാഹിതനായതിനു ശേഷം മനസ്സിൽ താലോലിച്ചുകൊണ്ടു നടന്ന അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്. 'ഞാനെന്റെ കുഞ്ഞിനെ പൊന്നുപോലെ വളർത്തും'. ബാഹൂർ ആത്മഗതം ചെയ്തു.
ആരാണ് ബാഹൂർ? അബ്സീനിയായിലെ ഒരു നീഗ്രോ യുവാവ്. ഒരു പാവപ്പെട്ട കർഷകൻ. കറുത്ത വർഗ്ഗക്കാരായ നീഗ്രോകളെ കേവലം അധമരായി പരിഗണിക്കുന്ന സമൂഹം. അവർ എന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. എല്ലുമുറിയെ പണിയെടുക്കുക. കിട്ടുന്നത് ഭക്ഷിക്കുക. ഇതായിരുന്നു അവരുടെ ജീവിത വ്യവസ്ഥ. സ്വന്തം സമൂഹത്തിൽ നിന്ന് അൽപ്പം ഭേദമായിരുന്നു ബാഹൂറിന്റെ സ്ഥിതി. അദ്ദേഹത്തിന് സ്വന്തമായി കുറച്ചു ആടുകളും അൽപ്പം കൃഷിയും ഉണ്ടായിരുന്നു. ആടുകളെ മേച്ചും കൃഷിസ്ഥലത്ത് വിളവിറക്കിയും സംതൃപ്ത ജീവിതം നയിക്കുന്നതിനിടയിൽ ഒരു വിവാഹത്തെ കുറിച്ച് ബാഹൂർ ചിന്തിച്ചു.
സർവ്വശക്തനായ അല്ലാഹുവിൽ അകമഴിഞ്ഞു വിശ്വസിക്കുകയും ആരാധന കർമ്മങ്ങൾ മുറപ്രകാരം നിർവ്വഹിക്കുകയും ചെയ്യുന്ന ബാഹൂറിന്റെ ജീവിതസഖിയായി വന്ന പെൺകുട്ടി സുന്ദരിയായിരുന്നു. സുശീലയായിരുന്നു. സർവ്വോപരി ഈമാനും ഇഖ്ലാസും ഉളളവളായിരുന്നു. ആ ദമ്പതികൾ പരസ്പരം സുഖദു:ഖങ്ങൾ കൈമാറി. ഭർത്താവിന്റെ കഠിനാദ്ധ്വാനത്തിന്റെ പങ്കുപറ്റാൻ മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ വിയർപ്പൊഴുക്കാനും ആ പെൺകുട്ടി സന്നദ്ധയായി.
അതിലവൾ ആനന്ദം കണ്ടെത്തുകയും ചെയ്തു.
ദാമ്പത്യത്തിന്റെ മധുരിമ പങ്കിട്ട് ജീവിതം നയിക്കുന്നതിനിടയിൽ അവരുടെ മോഹസാക്ഷാത്കാരമെന്നോണം ആ യുവതി ഗർഭിണിയായി. അവൾ പ്രസവിച്ചതോ? കോമളനായ ഒരാൺകുഞ്ഞിനെ. ബാഹൂർ സർവ്വശക്തനായ അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം തന്റെ പെന്നോമന പുത്രന് ലുഖ്മാൻ എന്ന് നാമകരണം ചെയ്തു.
(തുടരും)

No comments:
Post a Comment