ഉടനെ എല്ലാവരും പുറപ്പെട്ടു. നബിതിരുമേനി(സ) പതാക ഹസ്രത്ത് അലി(റ)വിനെ ഏല്‍പിച്ചു. അവര്‍ ഉറച്ച കാല്‍വെപ്പോടെ ശത്രുക്കളെ പിന്തുടര്‍ന്നു. ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ)യുടെ ഊഹം ശരിയാണെന്നു ബോധ്യമായി. ഉഹ്ദില്‍ ശത്രുക്കള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തിരുന്ന അബൂഉസ്സ എന്ന കവിയെ നബി(സ)യും സ്വഹാബത്തും അവിടെവെച്ച് പിടികൂടി. ഇയാള്‍ ബദറിലും ഖുറൈശികളുടെ കൂടെ മുസ്‌ലിംകള്‍ക്കെതിരായി പൊരുതുകയും ശകാരകാവ്യങ്ങളും തെറിപ്പാട്ടുകളും പാടുകയും ചെയ്തിരുന്നു. അന്നും ഇയാളെ മുസ്ലിംകള്‍ ബന്ധനസ്ഥനാക്കുകയുണ്ടായി. പക്ഷെ, ഇനി ഇതാവര്‍ത്തിക്കുകയില്ലെന്നുപറഞ്ഞു മാപ്പു ചോദിച്ചപ്പോള്‍ അന്നു മോചനദ്രവ്യം വാങ്ങി വിടുകയാണുണ്ടായത്. ഇപ്പോള്‍ രണ്ടാമതും പിടിക്കപ്പെട്ടപ്പോള്‍ കവി പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പുചോദിക്കാന്‍ തുടങ്ങി.
നബി(സ)ചോദിച്ചു ‘ഖുറൈശി സൈന്യം എവിടെയാണ്?’ കവി പറഞ്ഞു: “അവര്‍ അല്‍പം അകലെ താവളമടിച്ചിട്ടുണ്ട്. വിജയം പൂര്‍ത്തിയാക്കാതെ മടങ്ങിയത്തില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന്‍ മദീനയിലേക്കു തിരിച്ചു ചെന്ന്‍ ആക്രമണം നടത്താനാണ് പരിപാടി. അവര്‍ അതിനുവേണ്ടി വട്ടംകൂട്ടുകയാണ്. ഞാന്‍ അതിനെതിരു പറഞ്ഞതിനാല്‍ ഒറ്റപ്പെട്ടുപോയി.”
നബി(സ) ചോദിച്ചു: “താങ്കള്‍ ഇനി ഇപ്പണി ആവര്‍ത്തിക്കുകയില്ലെന്നു ബദറിനുശേഷം പ്രതിജ്ഞയെടുത്തതല്ലേ? എന്നിട്ട് വീണ്ടും ഞങ്ങളെ വഞ്ചിച്ചു. ഇതു ശരിയാണോ?”
കവി: ‘തെറ്റാണ്! ഒരിക്കല്‍ക്കൂടി എനിക്ക് മാപ്പുതരണം. ഇനിയൊരിക്കലും ഞാനിത് ആവര്‍ത്തിക്കുകയില്ല.”
നബി(സ): ‘എന്താണുറപ്പ്?’
കവി: ‘ഇനി ആവര്‍ത്തിച്ചാല്‍ എന്നെ ശിക്ഷിക്കാം. ഇപ്പോള്‍ വിട്ടയച്ചാലും.’
നബി(സ) ചോദിച്ചു: “ഇനിയും താങ്കളെ ഞാന്‍ വിട്ടാല്‍ മുഹമ്മദിനെ ഞാന്‍ രണ്ടു തവണ വഞ്ചിച്ചുവെന്നു മക്കയില്‍ ചെന്നു താങ്കള്‍ പാടുകയില്ലെ?”
കവി: ‘ഇല്ല, ഒരിക്കലുമില്ല.’
നബി(സ): ബദറില്‍ നിന്ന്‍ രക്ഷപ്പെട്ട ശേഷം താങ്കള്‍ അങ്ങനെയല്ലേ പാടിയത്.?
കവി: ബുദ്ധിമോശം കൊണ്ടു ചെയ്തതാണ്. രക്ഷിക്കണേ!
ഈ ഘട്ടത്തില്‍ നബി(സ) സ്വഹാബികളോട് കണ്ണുകൊണ്ടു ഒരാംഗ്യം കാണിച്ചു. ഉടനെ ഒരു സ്വഹാബിയുടെ ഖഡ്ഗം കവിയുടെ പിന്നില്‍ ഉയരുകയും താഴുകയും ചെയ്തു. അതോടെ കവിയുടെ കഥകഴിഞ്ഞു. അയാളുടെ ഉടലും തലയും വേര്‍പ്പെട്ടു രക്തം ചീറ്റി. നാറുന്ന രക്തം!!
നബി(സ) തന്‍റെ സേനയെ പുന:സംഘടിപ്പിച്ചു. ഹംറാഉല്‍ അസദിലെത്തിയിട്ടുണ്ടെന്നുള്ള വാര്‍ത്ത ഖുറൈശികള്‍ക്കു കിട്ടി. അവര്‍ കവി പറഞ്ഞതുപോലെ തന്നെ മദീന വളയാനുള്ള പുറപ്പാടായിരുന്നു. പക്ഷെ, നബിയുടെ ആഗമനവാര്‍ത്ത അവരെ ഞെട്ടിച്ചു. കിട്ടിയ വിജയവും അവതാളത്തിലായേക്കുമെന്ന് അബൂസുഫ്യാന്‍ ഭയന്നു. അയാള്‍ തന്‍റെ സൈന്യത്തോടൊപ്പം കിട്ടിയ വിജയവുമായി മക്കയിലേക്കോടി. നബി(സ)യും സ്വഹാബാക്കളും അവരെ അല്‍പം ദൂരം പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ അവര്‍ തിരിച്ചുവന്നു മദീന ചുട്ടുഭസ്മമാക്കിയേനെ. ഒരു മഹാവിപത്തില്‍നിന്ന്‍ അങ്ങനെ മുസ്‌ലിംകള്‍ രക്ഷപ്പെട്ടു. ഉഹ്ദുയുദ്ധം പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്കു പരാജയമായിരുന്നുവെങ്കിലും അതു വിജയത്തിന്‍റെ മുന്നോടിയായിരുന്നു. മുസ്ലിംസൈന്യം ഉഹ്ദില്‍നിന്നു പലതും പഠിച്ചു. ആ പാഠം അനന്തരയുദ്ധങ്ങളില്‍ അവര്‍ക്ക് വിജയം നേടിക്കൊടുത്തു......
(തുടരും)

 
No comments:
Post a Comment