കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:23


   പടക്കളത്തില്‍ ശത്രുക്കള്‍ മുസ്ലിംകളെ അരിഞ്ഞുതള്ളുകയായിരുന്നു. അബൂജഹലിന്‍റെ പുത്രന്‍ ഇക്രിമത്ത് (ഇദ്ദേഹവും പിന്നീട് ഇസ്ലാമായിട്ടുണ്ട്) തന്‍റെ പിതാവിന്‍റെ രക്തത്തിനുപകരംവീട്ടികൊണ്ട് മുസ്ലിം പോരാളികളെ അറിഞ്ഞുവീഴ്ത്തുകയായിരുന്നു. ഖാലിദിബ്നുല്‍വലീദും അവിടെ പറന്നുപോരുതി മുസ്ലിം അണികളെ നശിപ്പിക്കുകയായിരുന്നു. നബി(സ) ഈ ഘട്ടത്തില്‍ ഉറച്ചുനിന്നു പൊരുതുകയും പടക്കളംവിട്ടോടുന്ന മുസ്ലിംകളെ തിരിച്ചുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങിനെ സധീരം പോരാടിക്കൊണ്ടിരിക്കവേ നബി(സ) ഒരു വലിയ കുഴിയില്‍ വീണു. അബൂആമിര്‍ എന്ന ദുഷ്ടന്‍ തീര്‍ത്തതായിരുന്നു ആ ചതിക്കുഴി. നബിയെക്കാണാതായി. സ്വഹാബികള്‍ അമ്പരന്നു. ഈ ഘട്ടത്തില്‍ ശത്രുക്കള്‍ വിളിച്ചുപറയാന്‍ തുടങ്ങി, മുഹമ്മദ്‌ വധിക്കപ്പെട്ടുവെന്ന്‍(സ). ഇതും കൂടി കേട്ടപ്പോള്‍ ഉറച്ചുനിന്നു പൊരുതിയിരുന്ന ചിലര്‍പോലും ഭയന്നോടുകയുണ്ടായി. എന്നാല്‍ മറ്റുചിലരാകട്ടെ ഇനി ജീവിച്ചിരുന്നിട്ട് ഫലമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പടക്കളത്തിലെക്കെടുത്തുചാടി മരണം വരെ പൊരുതുകയാണ് ചെയ്തത്. മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്ന് ഇബ്നുസംഅത്ത് എന്ന ഖുറൈശീഭടന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അപ്പോള്‍ പടക്കളംവിട്ടോടിയവരെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ കാണാം:


     “മുഹമ്മദ്‌ ഒരു പ്രവാചകന്‍ മാത്രമാണ്.(സ) അദ്ദേഹത്തിനു മുമ്പും പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ, വധിക്കപ്പെടുകയോ ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളുടെ കാല്‍മടമ്പുകളിലേക്ക് പിന്തിരിയുകയാണോ ചെയ്യേണ്ടത്? അങ്ങനെ പിന്തിരിയുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിനെയല്ലെ ദ്രോഹിക്കുന്നത്. നന്ദിയുള്ളവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു നല്ല പ്രതിഫലം നല്‍കും, അല്ലാഹുവിന്‍റെ അനുമതികൂടാതെ ഒരാള്‍ക്കും മരിക്കാന്‍ കഴിയുകയില്ല. അവധി നിര്‍ണ്ണയിക്കപ്പെട്ടതാണത്” (വി.ഖു.).

  നബി(സ) വധിക്കപ്പെട്ടുവെന്ന്‍ കേട്ടപ്പോള്‍ ഹസ്രത്ത് അനസുബിന്‍ നള്ര്‍(റ) പ്രഖ്യാപിച്ചു. “ഇനി എനിക്ക് ജീവിതമേ വേണ്ട.”


   അദ്ദേഹം പടക്കളത്തിലിറങ്ങി പൊരുതി മരിച്ചു. അദ്ദേഹത്തെപ്പോലെത്തന്നെ മുഹാജിറുകളും അന്‍സാറുകളും ഉള്‍പ്പെടുന്ന ഒരു സംഘം സ്വഹാബികള്‍ ഇങ്ങനെ ദു:ഖം സഹിക്കാന്‍ വയ്യാതെ പൊരുതിമരിച്ചു. സ്വന്തം ശരീരത്തേക്കാള്‍ നബി(സ)യെ സ്നേഹിച്ചവരായിരുന്നു അവര്‍. അവര്‍ ഖാലിദിന്‍റെയും ഇക്രിമത്തിന്‍റെയും മറ്റും വാളുകള്‍ക്കിരയായി. മുസ്ലിംസൈന്യത്തിന്‍റെ എല്ലാ ചിറകുകളും ഖുറൈശികള്‍ മുറിച്ചുകഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് ശാമില്‍ ഇസ്ലാമിനുവേണ്ടി ധീരധീരം പൊരുതിയ ളിറാന്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കെതിരെ കഠിനമായ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഇരുട്ടിന്‍റെ മറവില്‍ ആളെ തിരിച്ചറിയാതെ പരിഭ്രാന്തരായ ഘട്ടത്തില്‍ അടയാളവാക്യവും മറന്ന മുസ്ലിംകള്‍ തമ്മില്‍തമ്മില്‍ തന്നെ പൊരുതിമരിച്ചിട്ടുമുണ്ട്. നബി(സ)യെകാണാതെ സ്വഹാബികള്‍ ദു:ഖസാഗരത്തിലാണ്ട് അന്വേഷിക്കുന്നതിനിടയില്‍ ഹസ്രത്തുത്വല്‍ഹത്തുബിന്‍ ഉബൈദുള്ള(റ) ആ ഭീകരക്കാഴ്ച കണ്ടു. നബി(സ) ചതിക്കുഴിയില്‍ വീണുകിടക്കുന്നു. അദ്ദേഹം ഉടനെ നബി(സ)യെ കരക്കുകയറ്റി. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു; “അല്ലയോ മുസ്ലിംപടയാളികളെ അല്ലാഹുവിന്‍റെ റസൂല്‍ വഫാത്തായിട്ടില്ല. ഇതാ ഇവിടെ, ഇങ്ങോട്ട് വരൂ, നിങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തരായി തിരിച്ചുവരൂ.”


  ഇതുകേട്ടപ്പോള്‍ സ്വഹാബികള്‍ക്ക് സമാധാനമായി. ഓടിപ്പോയവരില്‍ പലരും തിരിച്ചുവന്നു. നബിയുടെ ചുറ്റും അവര്‍ അണിനിരന്നു. നബി(സ)അരുളി: “നിങ്ങള്‍ ഉറച്ചുനില്‍ക്കൂ. ഓടരുത്. ഏതാപല്‍ഘട്ടത്തിലും അല്ലാഹുവിനെ വിസ്മരിച്ചുകൂടാ..., അവന്‍റെയിഛഎന്തോ അതുനടക്കട്ടെ. പരീക്ഷണമാണിത്. ഇതില്‍ പരാജയപ്പെട്ടുകൂടാ..., ആത്മാര്‍പ്പണം ചെയ്യുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം.”
(തുടരും)

No comments:

Post a Comment