കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:22


  അവളുടെ പാട്ടുകേട്ട ഉഹ്ദ്മല നിസ്സംഗതയോടെ നോക്കിനിന്നു. ഇതികര്‍ത്തവ്യഥാമൂഢനായി സ്തംഭിച്ചു നില്‍ക്കുന്ന ഒരു വയസ്സനെപ്പോലെ..


  ഹിന്ത് അതുകൊണ്ടും മതിയാക്കിയില്ല. അവള്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ വിരിമാറു വെട്ടിപ്പൊളിച്ചു. അവിടുത്തെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പല്ലുകള്‍ അടിച്ചുകൊഴിച്ചു. പരിശുദ്ധമായ കരള്‍ പറിച്ചെടുത്തു. അതുകൊണ്ടും അരിശം തീരാത്ത അവള്‍ ആ കരള്‍ വായിലിട്ടു ചവച്ചുതുപ്പി. മുസ്ലിം സൈന്യത്തിന്‍റെ നെടുംതൂണ്‍ കടപുഴകിവീണത് മുസ്ലിംകളാരും അറിഞ്ഞിരുന്നില്ല. അവരെ ഖുറൈശികള്‍ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഹംസ(റ)വിന്‍റെ വധത്തോടെ ഹിന്തിന്‍റെ പ്രതികാരാഗ്നി ശമിച്ചു. അവള്‍ പാടി. “അല്ലയോ പിതാവേ, അങ്ങയുടെ മകള്‍ ഇതാ പ്രതികാരം ചെയ്തിരിക്കുന്നു. അങ്ങയുടെ ആത്മാവിനു സന്തോഷിക്കാം, അങ്ങയുടെ പ്രിയപ്പെട്ട മകളെ അനുഗ്രഹിച്ചാലും, അങ്ങയുടെ ആത്മാവ് പുഞ്ചിരിക്കട്ടെ.”


  പിന്നെ ഹംസ(റ)വിന്‍റെ ചുടുചോരയുടെ കട്ട കൈകൊണ്ട് വാരിയെടുത്ത് അവള്‍ തന്‍റെ മുടിയില്‍ പുരട്ടി. ആ രക്തത്താല്‍ തന്‍റെ കൈകളില്‍ മൈലാഞ്ചിക്കളറണിഞ്ഞു. പില്‍കാലത്ത് ഈ ഹിന്തും വഹ്ശിയുമെല്ലാം മക്കാവിജയത്തോടെ നബി(സ)യുടെ ബന്ധനസ്ഥരാവുകയുണ്ടായി. പക്ഷെ, അവരോട് നബി(സ) പ്രതികാരം ചെയ്യുകയുണ്ടായില്ല. ശത്രുക്കള്‍ക്കെല്ലാം അന്ന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയാണുണ്ടായത്. വഹ്ശിക്കും അന്ന്‍ മാപ്പ് ലഭിച്ചു.    പക്ഷെ.....തന്‍റെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന പിതൃവ്യഘാതകന്‍റെ മുഖം കാണുമ്പോള്‍ നബി(സ)ക്ക് കണ്ണുകള്‍ നിറയാറുണ്ടായിരുന്നു. അതിനാല്‍ നബി(സ) വഹ്ശിയോട് പറഞ്ഞു; “അല്ലയോ വഹ്ശി താങ്കളെ കാണുമ്പോള്‍ എന്‍റെ പ്രിയ പിതൃവ്യന്‍റെ ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഹൃദയത്തില്‍ കടന്നലുകള്‍ കുത്തുന്ന അനുഭവമുണ്ടാകുന്നു. ആ ഉണങ്ങാത്ത മുറിവുകള്‍ വലുതാകുന്നു, അതുകൊണ്ട് താങ്കള്‍ എന്നില്‍നിന്നും അകന്നു ജീവിക്കുക. എന്നാല്‍ ഈ വേദന സഹിക്കേണ്ടി വരികയില്ലല്ലോ.”


  അതനുസരിച്ച് വഹ്ശി മാറിത്താമസിക്കുകയാണുണ്ടായത്. ഇത്രയൊക്കെ മനോവേദനയുണ്ടായിട്ടും നബി(സ) വഹ്ഷിയോടും ഹിന്തിനോടും പകരം വീട്ടിയില്ല എന്നതു ചരിത്രത്തിലെ നിസ്തുലസംഭവമാണ്. അവര്‍ക്ക് മാപ്പ് കൊടുത്തത് ഒരു മഹാത്ഭുതം തന്നെയാണ്. എന്നാല്‍ വഹ്ശിയാകട്ടെ തന്‍റെ ഇസ്ലാംമത സ്വീകരണത്തിനു ശേഷം പല രണാങ്കണത്തിലും ഇസ്ലാമിനുവേണ്ടി പോരാടുകയും ഹംസ(റ)വിനെ വധിച്ച അതേ ആയുധംകൊണ്ട് ഇസ്ലാമിന്‍റെ കഠിനശത്രുക്കളില്‍ പലരെയും വധിക്കുകയും ചെയ്യുകയുണ്ടായി. ഹസ്രത്ത് അബൂബക്കര്‍ സിദ്ധീഖ്(റ)വിന്‍റെ ഭരണകാലത്തു മുസൈലിമത്തുല്‍ കദ്ധാബ് എന്ന വ്യാജപ്രവാചകനുമായി മുസ്‌ലിംകള്‍ അത്യുഗ്രന്‍ ഒരു പോരാട്ടം നടത്തുകയുണ്ടായി. വഹ്ശി ആ യുദ്ധത്തില്‍ പങ്കെടുക്കുകയും ഹസ്രത്ത് ഹംസ(റ)വിനെ വധിച്ച ആയുധംകൊണ്ട് മുസൈലിമത്തിന്‍റെ കഥകഴിക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു; “ഞാന്‍ എന്‍റെ ഈ ആയുധംകൊണ്ട് ഏറ്റവും വലിയ പുണ്യാത്മാക്കളില്‍ ഒരാളെ വധിച്ചു. അതിനു പ്രായശ്ചിത്തമായി ഏറ്റവും വലിയ നികൃഷ്ടനേയും വധിച്ചു.”
(തുടരും)

No comments:

Post a Comment