കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:21


 പതിനെട്ടുപ്രാവശ്യം വിഷത്തില്‍ ഊട്ടിയെടുക്കപ്പെട്ട ആ ചാട്ടുളിയുടെ പതിനെട്ടു മുനകള്‍ ഹസ്രത്ത് ഹംസ(റ)വിന്‍റെ പരിശുദ്ധ ദേഹത്തില്‍ ഉന്നം തെറ്റാതെ ചെന്നുതറച്ചു. ആകാശവും ഭൂമിയും നടുങ്ങി. മലക്കുകള്‍ ആ ദുരന്തം കണ്ട് സ്തബ്ദരായിപ്പോയി. ഈ കദനരംഗം കാണാനാവുകയില്ലെന്ന് കരുതിയിട്ടെന്നോണം സൂര്യന്‍ അറബിക്കടലില്‍ മറഞ്ഞുപോയിരുന്നു. അസദുല്ലാഹി ഹംസ(റ)ആ വിഷശരമേറ്റ് ഉഹ്ദുപടക്കളത്തില്‍ വീണപ്പോള്‍ നിസ്സഹായനായി കണ്ടുനില്‍ക്കാനല്ലാതെ ഉഹ്ദുമലക്ക് കഴിഞ്ഞില്ല. ഉഹ്ദിലെ ഓരോ മണല്‍ത്തരിയും അതുകണ്ട് നടുങ്ങി. ഹസ്രത്ത് ഹംസ(റ) വീണിടത്തുനിന്നു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്‍റെ നേരെ അമ്പേയ്ത ഘാതകനെ പിന്തുടരാനും പിടികൂടാനുമുള്ള ശ്രമം ഒരിക്കല്‍ക്കൂടി ആ സിംഹം നടത്തി. പക്ഷെ, എഴുന്നേല്‍ക്കുന്നതിനുമുമ്പായി നൂറുകണക്കിനുവാളുകള്‍ ആ പവിത്രദേഹത്ത് ആഞ്ഞുപതിച്ചു. അല്ലാഹുവിന്‍റെ സിംഹം ഗര്‍ജ്ജിച്ചു. “അല്ലാഹുവിന്‍റെ ശത്രുക്കളെ, നിങ്ങള്‍ക്കെന്നെ വധിക്കാന്‍ കഴിയും. പക്ഷെ, ഈ വിളക്ക് ഊതിക്കെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. ലാഇലാഹ ഇല്ലല്ലാഹു...”


  ആ പുണ്യാത്മാവിന്‍റെ രക്തം ഉഹ്ദിന്‍റെ താഴ്വരയില്‍ തളം കെട്ടിനിന്നു. ആ രംഗം വിവരിക്കാന്‍ ഈ പേന ചലിക്കുന്നില്ല. ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹിറാജിഊന്‍’ അല്ലാഹുവിന്‍റെ കേസരി രക്തസാക്ഷിയായി. ഭൂഗോളത്തില്‍ ഇന്നോളമുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും വലിയ ദുരന്തം. അതാലോചിക്കാന്‍ വയ്യ. അതിനു കാരണക്കാരന്‍ ആരാണ്? മലയുടെ മര്‍മ്മസ്ഥലങ്ങളില്‍നിന്നും ഇറങ്ങിപ്പോന്ന അച്ചടക്കലംഘകര്‍, അവര്‍ ചെയ്ത അച്ചടക്കലംഘനത്തിന്‍റെ ഫലം മറ്റുവീരകേസരികളും അനുഭവിക്കേണ്ടിവന്നു. അല്ലാഹുവിന്‍റെ റസൂലിന് ഏറ്റവും പ്രിയപ്പെട്ട പിതൃവ്യന്‍, പടക്കളങ്ങളില്‍ ഖുറൈശികളുടെ പേടിസ്വപ്നമായിരുന്ന വീരസിംഹം ആ പുണ്യാത്മാവ് ശത്രുക്കളുടെ ആയുധത്തിനിരയായി. ഇസ്ലാമികലോകത്തിനേറ്റ ദുരന്തങ്ങളില്‍ ഏറ്റവും വലുത്. സമുദായത്തിലെ അച്ചടക്കമില്ലാത്തവര്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അപകടങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം. ഇതാലോചിക്കുമ്പോള്‍ ഏതൊരു വിശ്വാസിയുടെ കരളാണ് പിടക്കാതിരിക്കുക. ഏതൊരു നിഷ്കളങ്കന്‍റെ ഹൃദയമാണ് ഉരുകാതിരിക്കുക.


  അതുസംഭവിച്ചു; ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചുവെന്ന്‍ ഉറപ്പായ ശേഷമല്ലാതെ അങ്ങോട്ടടുക്കാന്‍ ശത്രുക്കള്‍ക്ക് ധൈര്യമുണ്ടായില്ല. ഉറപ്പായപ്പോള്‍ അവര്‍ അടുത്തുചെന്നു. ആ പുണ്യശരീരം അവര്‍ വെട്ടിമുറിച്ച് അരിശം തീര്‍ത്തു. അവര്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. അവരുടെ പേടിസ്വപ്നമായിരുന്ന സിംഹമാണ് കഷ്ണം കഷ്ണമായി കിടക്കുന്നത്. ഇപ്പോഴല്ലാതെ ഇനി എപ്പോഴാണ് ആഹ്ലാദിക്കുക. ആഗോളയുദ്ധവീരന്മാരെയെല്ലാം മുട്ടു കുത്തിച്ച വീരകേസരിയാണ് ഒരു നീഗ്രോ അടിമയായ വഹ്ശിയുടെ ആയുധമേറ്റ് കിടക്കുന്നത്. വഹ്ശി മുന്നോട്ട് ചെന്ന്‍ തന്‍റെ ചാട്ടുളി ആ തിരുശരീരത്തില്‍ നിന്നു പറിച്ചെടുക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. അവസാനം ഏഴെട്ടു പടയാളികളുടെ സഹായത്തോടെയാണത് വലിച്ചുപറിച്ചെടുത്തത്. അതോടെ രക്തം നാലുപാടും ചീറ്റി. ഇതുകണ്ടുനിന്ന ഹിന്ത് പൊട്ടിപോട്ടിചിരിച്ചു. “എന്‍റെ പിതാവായ തുഹൈമതത്തിന്‍റെയും പിതൃവ്യന്മാരായ ഉത്ത്ബത്ത്, ശൈബത്ത് എന്നിവരുടെയും സഹോദരനായ വലീദിന്‍റെയും രക്തത്തിനിതാ പകരം വീട്ടിയിരിക്കുന്നു”വെന്ന് അവള്‍ വിളിച്ചുപറഞ്ഞു.  പിന്നെ അവള്‍ ഹംസ(റ)വിന്‍റെ ഉദരം ഒരു വാള്‍കൊണ്ട് പിളര്‍ന്ന്‍ കുടല്‍മാല പുറത്തെടുത്ത് കഴുത്തിലണിഞ്ഞു നൃത്തം വെച്ചു. എന്നിട്ടിങ്ങിനെ പാടി. “നക്ഷത്രപുത്രികള്‍ക്ക് ഇന്നു ഉത്സവമാണ്, രത്നങ്ങള്‍ കൊഴിഞ്ഞുപോയ സങ്കടം ഇന്നു ഞങ്ങള്‍ക്കു തീര്‍ന്നു. വാള്‍മുനകൊണ്ട് കണ്മുനകള്‍ ഇന്നു കുളിര്‍ന്നിരിക്കുന്നു. പുതിയൊരു പ്രഭാതം ഇതാ പൊട്ടിവിടര്‍ന്നിരിക്കുന്നു. ആനന്ദത്തിന്‍റെ അലയൊലികള്‍ ഉഹ്ദിന്‍റെ കൊടുമുടിയിലേക്കിതാ ഇരമ്പിക്കയറുന്നു.”
(തുടരും)

No comments:

Post a Comment