കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:20


ഹസ്രത്ത് മിസ്‌അബുബ്നു ഉമൈര്‍(റ) വധിക്കപ്പെട്ടതോടെ ഇസ്ലാമികപതാക പിന്നെയും രക്തത്തില്‍ കുതിര്‍ന്നു വീണുകിടക്കുകയായിരുന്നു. ഹസ്രത്ത് അലിയ്യിബ്നു അബൂത്വാലിബ്‌(റ) അതെടുത്തു ഉയത്തിപ്പിടിച്ചുകൊണ്ട് ഒരു ജീവന്മരണപോരാട്ടം തുടങ്ങി. മലമുകളില്‍നിന്നു ചീറിവരുന്ന അസ്ത്രങ്ങളെപ്പറ്റി ബോധവാനായിരുന്ന അലി(റ)വിനെ വധിക്കാന്‍ ശത്രുക്കള്‍ നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടു.  അദ്ദേഹത്തോടൊപ്പം അല്ലാഹുവിന്‍റെ സിംഹമെന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന ഹസ്രത്ത് ഹംസ(റ)വും പൊരുതുന്നുണ്ടായിരുന്നു. ഒന്നുകില്‍ ജയം അല്ലെങ്കില്‍ വീരമരണം, അതായിരുന്നു അവരുടെ ലക്ഷ്യം. യുദ്ധത്തിന്‍റെ അഗ്നി ആളിപ്പടര്‍ന്നപ്പോള്‍ ഹസ്രത്ത് ഹംസ(റ)തന്‍റെ രണ്ടുകൈകളിലും ഖഡ്ഗമേന്തിയാണ് പൊരുതിയിരുന്നത്. തനിക്കുചുറ്റും തന്‍റെ സഹപ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ മരിച്ചുവീഴുന്നതുകണ്ടിട്ടും ആ വീരമുജാഹിദ് പിന്മാറിയില്ല. മുസ്ലിം പടയാളികളില്‍ പലരും പടക്കളം വിട്ടോടുന്നത് കണ്ടിട്ടും ആ പുണ്യാത്മാവ് പിന്തിരിഞ്ഞില്ല. ധീരതയും സ്ഥൈര്യവും വര്‍ദ്ധിക്കുകയാണുണ്ടായത്. ആ സിംഹം ഇങ്ങനെ ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു; ഞാന്‍ അല്ലാഹുവിന്‍റെ സിംഹമാണ്. പരാജയമേറ്റുമടങ്ങിപ്പോകാന്‍ ഞാനൊരുക്കമല്ല. അദ്ദേഹം മുന്നേറുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം ശത്രുക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒരേ സമയം രണ്ടുകൈകളിലും ഖഡ്ഗമേന്തിക്കൊണ്ടുള്ള വിസ്മയാവഹമായ ആ പോരാട്ടം കണ്ടവരെല്ലാം നടുങ്ങുകയാണ്. ശത്രുക്കള്‍ക്ക് വിജയവൈജയന്തി പറത്താന്‍ ഈ സിംഹപരാക്രമി മാത്രമായിരുന്നു അപ്പോഴത്തെ വിലങ്ങുതടി. അദ്ദേഹത്തെ അടിച്ചുവീഴ്ത്താന്‍ ശത്രുക്കള്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. അവര്‍ അദ്ദേഹത്തെ വളഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. ജീവനോടെ കിട്ടണമെന്നവര്‍ക്കാഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടാണിങ്ങനെ ചെയ്തത്. പക്ഷെ, അവരെല്ലാം ഖഡ്ഗമേറ്റു നിലംപതിച്ചു. ഈ വികാരനിര്‍ഭരമായ രംഗം കണ്ട് ഉഹ്ദ്മലപോലും കോരിത്തരിച്ചിരിക്കണം. മലക്കുകള്‍ അമ്പരന്നിരിക്കണം. പടക്കളം വിറപ്പിച്ചു പറന്നുപൊരുതുന്ന ഹംസ(റ)യെ ജീവനോടെ പിടിക്കാന്‍ സാധ്യമല്ലെന്നുകണ്ട ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമാരംഭിച്ചു. രക്തപ്പുഴ ഉഹ്ദില്‍ കുലംകുത്തി ഒഴുകുകയാണ്. നബിതിരുമേനി(സ), ഹംസ(റ), അലി(റ) ഇവരില്‍ ആരെയെങ്കിലും ഒരാളെ കിട്ടാന്‍ തക്കംപാര്‍ത്തുനടക്കുകയായിരുന്ന വഹ്ശി(ഹിന്തിന്‍റെ അടിമയായ വഹ്ശിക്ക് ധാരാളം പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തതു മുമ്പുപ്രസ്താവിച്ചിട്ടുണ്ടല്ലോ) ഈ സുവര്‍ണ്ണാവസരം മുതലെടുത്ത്‌ ഹംസ(റ)വിനെ അകലെ മാറിനിന്നുകൊണ്ട് ഉന്നംവെച്ചു. ഹംസ(റ)വിന്‍റെ മുന്‍വശത്തുനിന്നു ഉന്നംവെക്കാന്‍ ധൈര്യം വരാത്തതിനാല്‍ പിന്നില്‍ കുറെ അകന്നുമാറിക്കൊണ്ട് അയാള്‍ അദ്ദേഹത്തെ ഒഴിഞ്ഞുകിട്ടാന്‍ തക്കം പാര്‍ത്തുനിന്നു.  അതാ ഹസ്രത്ത് ഹംസ(റ) തന്നെ വളഞ്ഞ ചിലരെ വകവരുത്തി തക്ബീര്‍ മുഴക്കിക്കൊണ്ട് പുറത്തുകടക്കുകയാണ്. ഇതുതന്നെ പറ്റിയസന്ദര്‍ഭം എന്നു മനസ്സിലാക്കിയ വഹ്ശി തന്‍റെ ചാട്ടുളി പായിച്ചു.....!

ഇന്നാലില്ലാഹി.........
(തുടരും)

No comments:

Post a Comment