കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:18

  ഖുറൈശീത്തരുണികളുടെ ആട്ടവും പാട്ടും ഖുറൈശീയോദ്ധാക്കളുടെ വീര്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധാഗ്നി ആളിക്കത്തി രണ്ടുചേരിയും ജീവന്മരണപോരാട്ടം നടത്തുകയാണ്. പടക്കളം കിടിലംകൊള്ളുകയാണ്. അട്ടഹാസങ്ങള്‍, ആക്രോശങ്ങള്‍, ഗര്‍ജ്ജനങ്ങള്‍, ആര്‍പ്പുവിളികള്‍ എല്ലാംകൂടി അന്തരീക്ഷം പ്രകമ്പനം കൊള്ളുന്നു. ഈ ഘട്ടത്തില്‍ ഹസ്രത്ത് ഹംസ(റ) ഖുറൈശി പടയാളികളില്‍ അഗ്രഗണ്യനായ സിബാഉമായി ഏറ്റുമുട്ടി, ഹംസ(സ) ആക്രോശിച്ചു. “എടോ ഖുറൈശീവീരാ,,, വാ..., ധൈര്യമുണ്ടെങ്കില്‍ ഇങ്ങടുത്തുവാ നമുക്കൊന്നു ബലപരീക്ഷണം നടത്തിനോക്കാം.”


  സിബാഉ തല്‍ക്ഷണം ഹംസ(റ)വിനെ വെട്ടി. ഹംസ(റ) ഒഴിഞ്ഞുമാറിക്കൊണ്ട് സിബാഇന്‍റെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. രണ്ടു സിംഹങ്ങള്‍ അത്യുഗ്രമായ ഒരു പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാനം ഹംസ(റ)വിന്‍റെ ഒരു വെട്ട് സിബാഇന്‍റെ ശിരസ്സിന്‍റെ നടുവിലേറ്റു. അയാളുടെ ശരീരം രണ്ടുപിളര്‍പ്പായി വീണു. ഇതുകണ്ട ഖുറൈശി പോരാളികള്‍ ഹംസ(റ)യുടെ നേരെ ചീറിയടുത്തു. സിബാഇന്‍റെ രക്തത്തിനു പകരം ചോദിക്കാനവര്‍ എല്ലാവരുംകൂടി ഹംസ(റ)യെ വളഞ്ഞു. കൂട്ടപ്പട നടക്കുകയാണ്. ഹംസ(റ) അണിയില്‍ നിന്ന്‍ ഒറ്റപ്പെട്ടുപോയ കാഴ്ച മലമുകളിലുള്ള അമ്പേയ്ത്തുകാര്‍ കണ്ടു. അവര്‍ തുരുതുരാ ശരമാരി വര്‍ഷിച്ചുകൊണ്ട് ഹംസ(റ)യെ വളഞ്ഞ ശത്രുക്കളെ വീഴ്ത്താന്‍ തുടങ്ങി. കണ്ണും, മൂക്കും, കുടലും തുളഞ്ഞ ശത്രുക്കള്‍ ഹംസ(റ)ക്കു ചുറ്റും വീണുകൊണ്ടിരിക്കുമ്പോള്‍ ഹംസ(റ) തന്‍റെ ഖഡ്ഗം ആഞ്ഞുവീശുകയായിരുന്നു. പുല്ലരിയുന്നതുപോലെ തലകള്‍ അരിഞ്ഞു തള്ളുകയായിരുന്നു. വെട്ടുകള്‍, കുത്തുകള്‍, അട്ടഹാസങ്ങള്‍, വെല്ലുവിളികള്‍..., പലരും ഹംസയുടെ(റ) കാല്‍ക്കല്‍ വീണു പിടയുന്നുണ്ടായിരുന്നു. അമ്പേറ്റവരും വെട്ടേറ്റവരുമെല്ലാമുണ്ട്. തന്നെ വളഞ്ഞ ശത്രുക്കളില്‍ കുറേപേരെ ഹംസ(റ) തന്‍റെ വാളിനിരയാക്കി. ബാക്കിയുള്ളവര്‍ അമ്പേറ്റ് നിലം പതിച്ചു. അങ്ങനെ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടദ്ദേഹം അപകടത്തില്‍ നിന്നും പുറത്തുവന്നു. അപ്പോഴേക്കും ഖുറൈശികള്‍ പടക്കളം വിട്ടു ജീവനും കൊണ്ട് ഓടാന്‍ തുടങ്ങുകയായിരുന്നു. ഹംസ(റ)യും അലി(റ)വും തങ്ങളുടെ വാളുകള്‍കൊണ്ട് മായാജാലം കാണിക്കുകയായിരുന്നു. മറ്റു സ്വഹാബികള്‍ വിജയലഹരിയോടെ ഖുറൈശികളുടെ ചിറകുകള്‍ അറുത്തെറിയുകയായിരുന്നു. നബി(സ) സമ്മാനിച്ച വാളുമായി അബൂദുജാനത്ത്(റ) പറന്നുവെട്ടുകയായിരുന്നു.  എല്ലാം സഹിക്കാം. പക്ഷെ,,, മലമുകളില്‍ നിന്നു വര്‍ഷിക്കുന്ന അമ്പുകള്‍ തടുക്കാനാകാതെ ഖുറൈശികള്‍ ഓടി... അവര്‍ പടക്കളം വിട്ടുവെങ്കിലും ഖാലിദുബിനുല്‍ വലീദിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് താവളമടിച്ചിരുന്നു. മലമുകളിലെ അമ്പേയ്ത്തുകാരെ അവിടെനിന്നോടിച്ചു മല കൈക്കലാക്കാനുള്ള തന്ത്രം ആവിഷ്ക്കരിക്കുകയായിരുന്നു ഖാലിദും കൂട്ടരും. ഇതു മുസ്ലിംസേന ഓര്‍ത്തില്ല. യുദ്ധം ജയിച്ചുവെന്നു കരുതി മലമുകളിലുള്ളവര്‍ മല കൈവശപ്പെടുത്തി പിന്നില്‍നിന്നും ഒരു പ്രത്യാക്രമണം നടത്താമെന്ന്‍ ഖാലിദ് തീരുമാനിച്ചു. അതിനുവേണ്ടി അവര്‍ സുരക്ഷിതസ്ഥാനത്ത് പതിയിരുന്നു. ഈ പദ്ധതി വിജയിക്കുകതന്നെ ചെയ്തു. ഖാലിദും ഇക്രിമത്തും പ്രതീക്ഷ കൈവിടാതെ കാത്തുനിന്നു.


  ഖുറൈശികള്‍ പടക്കളം വിട്ടോടിയപ്പോള്‍ മുസ്‌ലിംകള്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് സമരധനം വാരിക്കൂട്ടാന്‍ തുടങ്ങി. ഇത് മലമുകളില്‍ നില്‍ക്കുന്ന അമ്പേയ്ത്തുകാര്‍ കണ്ടു. അവര്‍ നേതാവായ അബ്ദുല്ലാഹിബ്നുജുബൈറിനോട് പറഞ്ഞു; “ഇനി നാം ഇവിടെ ആരെ കാത്താണ് നില്‍ക്കുന്നത്? യുദ്ധം ജയിച്ചു. ശത്രുക്കള്‍ ഓടിമറഞ്ഞു. നമ്മുടെ സഹപ്രവര്‍ത്തകരതാ സമരധനം വാരിക്കൂട്ടുന്നു. നമുക്കിനി ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല. ഇറങ്ങാം”
(തുടരും)

No comments:

Post a Comment