കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:11


ഒരു ബലപരീക്ഷണം


  നബി(സ)തന്‍റെ സ്വഹാബികളോടുകൂടി മുന്നോട്ട് നീങ്ങി. അവര്‍ ‘ശീഖൈനി’ എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടാനുള്ള ആവേശം അലതല്ലുകയായിരുന്നു സ്വഹാബികളുടെ ഹൃദയത്തില്‍. ‘ശീഖൈനി’ ഒരു കുന്നിന്‍റെ പേരാണ്. അതിന്‍റെ താഴ്വരയില്‍ വിശ്രമിക്കുമ്പോള്‍ നബി(സ) തന്‍റെ പടയാളികളെ ഒന്നു പരിശോധിച്ചു. അവരില്‍ ചില ബാലന്മാരുണ്ടായിരുന്നു. പതിമൂന്നുപേര്‍. പ്രായപൂത്തിയാകാത്ത ഇവര്‍ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം ഉത്സാഹതിമിര്‍പ്പോടെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവരോട് നബി(സ) അരുളി; “നാം യുദ്ധത്തിനാണ് പോകുന്നത്, യുദ്ധം കുട്ടിക്കളിയല്ല, ശത്രുക്കളുമായേറ്റുമുട്ടാന്‍ നിങ്ങള്‍ക്കു പ്രായമായിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ പതിമൂന്ന് പേരും തിരിച്ചുപോകണം.”


  അവര്‍ നിരാശരായി. ഇവരുടെ കൂട്ടത്തില്‍ ആവേശം അലതല്ലുന്ന ഹൃദയവുമായ് ഒരു ബാലനുണ്ടായിരുന്നു. റാഫിഉ(റ) ഈ ബാലന്‍ നിരാശനാകാതെ തന്‍റെ പിതാവായ ഖുദൈജ്(റ)വിനോട് പറഞ്ഞു; “പ്രിയ പിതാവേ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയതു ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷിയാകാന്‍ ആഗ്രഹിച്ചുകൊണ്ടാണ്. നബി(സ) എന്നോട് പിരിഞ്ഞുപോകാന്‍ കല്‍പിക്കുന്നു. എനിക്കതു ചിന്തിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് അങ്ങ് നബിതിരുമോനി(സ)യോട് സമ്മതം വാങ്ങിത്തരണം.”

   ഹസ്രത്ത് ഖുദൈജ്(റ) നബി(സ)യോട് അപേക്ഷിച്ചു. “അല്ലാഹുവിന്‍റെ റസൂലേ എന്‍റെ മകന്‍ റാഫിഉ തിരിച്ചുപോകാന്‍ കൂട്ടാക്കുന്നില്ല. അവന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങ് അനുമതി നല്‍കിയാലും.” നബി(സ) ആ ശുപാര്‍ശ സ്വീകരിച്ചു. റാഫിഉ സന്തുഷ്ടനായി. ഇതുകണ്ടുനിന്ന റാഫിഉന്‍റെ സമപ്രായക്കാരനായ സംറത്ത് നബി(സ)യോട് അപേക്ഷിച്ചു; “അല്ലാഹുവിന്‍റെ റസൂലേ റാഫിഇ എന്‍റെ സമപ്രായക്കാരനാണ്, മാത്രമല്ല, അവനെക്കാള്‍ ശക്തനാണ് ഞാന്‍. അവന് യുദ്ധത്തിനു അനുമതി നല്‍കുകയാണെങ്കില്‍ എനിക്കും അനുമതി നല്‍കിയാലും.”


  നബി(സ)യരുളി; അവനു നിന്നേക്കാള്‍ കായബലമുണ്ട്.


സംറത്തു(റ) പറഞ്ഞു; ഇല്ല, അവനെ തോല്‍പിക്കാന്‍ എനിക്കു കഴിയും, വേണമെങ്കില്‍ ഒരു മല്‍പിടിത്തം നടത്തിനോക്കാം. റാഫിഇനെ ഞാന്‍ പരാജയപ്പെടുത്തി കാണിച്ചുതരാം.


  നബി(സ)പുഞ്ചിരിച്ചുകൊണ്ടരുളി: എന്നാല്‍ അതൊന്നുകാണട്ടെ? നിങ്ങള്‍ തമ്മില്‍ ഒരു ബലാബലപരീക്ഷണം നടക്കട്ടെ.


  ഉടനെ റാഫിഉം, സംറത്തും തമ്മില്‍ ഒരു മല്‍പ്പിടുത്തം നടന്നു. നബിയും(സ) സ്വഹാബികളും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു. ഹസ്രത്ത് റാഫിഇനെ ഹസ്രത്ത് സംറത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കീഴ്പ്പെടുത്തുകയുണ്ടായി. അങ്ങനെ റാഫിഇനോടൊപ്പം സംറത്തിനും യുദ്ധക്കളത്തിലേക്ക്‌ പോകാന്‍ അനുമതി കിട്ടി. ആ പുലിക്കുട്ടികള്‍ ആനന്ദതുന്ദിലരായി.

  നബി(സ)യും സ്വഹാബികളും ഉഹ്ദ്മലയുടെ താഴ്വരയിലെത്തി.
(തുടരും)

No comments:

Post a Comment