കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:7


  ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു; “ഞങ്ങള്‍ രക്തസാക്ഷിത്വം വരിക്കാന്‍ ഇതാ അക്ഷമരായി കാത്തിരിക്കുകയാണ്. അതുകൊണ്ട് ഒരിക്കലും ശത്രുക്കള്‍ നഗരത്തില്‍ കടക്കാന്‍ നാം കാത്തുനിന്നുകൂടാ. നമുക്കവരെ പുറത്തുചെന്ന്‍ അടിച്ചോടിക്കുകതന്നെവേണം.”


  എന്നാല്‍ ഈ അഭിപ്രായം പക്വമതികളായ സ്വഹാബികള്‍ക്ക് സ്വീകാര്യമായില്ല. അവര്‍ പറഞ്ഞു; “നഗരത്തിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുപ്രതിരോധിക്കുന്നതാണ് നല്ലത്. നബിക്കും(സ) അതാണാഗ്രഹമെന്നു വാക്കുകള്‍ സൂചിപ്പിക്കുന്നുവല്ലോ. അതുകൊണ്ട് അങ്ങനെ തീരുമാനിക്കാം. പുറത്തേക്കുചെന്ന്‍ എതിരിടുന്നത് ഒരിക്കലും ഗുണകരമായിരിക്കുകയില്ല. കാരണം, അവര്‍ ആയുധബലം കൊണ്ടും ആള്‍ബലംകൊണ്ടും നമ്മേക്കാള്‍ എത്രയോ മുന്നിലാണല്ലോ? മാത്രമല്ല ബദറില്‍ നാം അവര്‍ക്കേല്പിച്ച പ്രഹരത്തിനു തിരിച്ചടിനല്‍കാന്‍ ദൃഡനിശ്ചയം ചെയ്തുകൊണ്ടാണവരുടെ വരവ്.”


   ഇങ്ങനെ സ്വഹാബികള്‍ രണ്ടു അഭിപ്രായക്കാരായിക്കണ്ടപ്പോള്‍ നബി(സ) പറഞ്ഞു. “ഭൂരിപക്ഷത്തിന്‍റെ അഭിപ്രായപ്രകാരം ചെയ്യാം. അങ്ങനെ മദീനാനഗരത്തിനുവെളിയില്‍ ചെന്നു ശത്രുവിനെ അടിച്ചോടിക്കാമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷമുണ്ടായത്. അത് നബി(സ)യുടെ ആഗ്രഹത്തിന് എതിരായിരുന്നു. അതിനാല്‍ നബി(സ) പിന്നെയും അഭിപ്രായമാരാഞ്ഞുകൊണ്ടിരുന്നു.


  നബി(സ) അന്‍സാരികളോട് ചോദിച്ചു; ‘നിങ്ങളുടെ അഭിപ്രായമെന്താണ്?’ അവര്‍ പറഞ്ഞു; “നബിയേ,(സ) മദീനക്കാരായ ഞങ്ങളെ പരാജയപ്പെടുത്താന്‍ പണ്ടുമുതല്‍ക്കേ ആര്‍ക്കും സാധിച്ചിട്ടില്ല. നമ്മുടെ നാടിനെ ആക്രമിക്കാന്‍ ആരുവന്നാലും നാം അവരെ അടിച്ചോടിച്ച ചരിത്രമേയുള്ളൂ. അതിനാല്‍ ഖുറൈശിപ്പടയെ നഗരത്തിനുവെളിയില്‍ വെച്ചുതന്നെ നമുക്ക് തുരത്തണം. അവര്‍ നഗരത്തില്‍ കടക്കാന്‍ കാത്തിരിക്കേണ്ടതില്ല.’


     നബി(സ)യുടെ പ്രിയപിതൃവ്യനും പ്രസിദ്ധപടവീരനുമായ ഹസ്രത്ത് ഹംസ(റ) പറഞ്ഞു; “നബിയേ...! (സ) നാം ബദറില്‍വെച്ചു കുത്തിച്ചതച്ച ശത്രുവാണിപ്പോള്‍ തലപൊന്തിച്ചുവരുന്നത്. അവരെ കൈകാര്യം ചെയ്യാന്‍ നമുക്ക് നിഷ്പ്രയാസം കഴിയും. മദീനക്കുവെളിയില്‍ ചെന്ന്‍ അവര്‍ക്കുനേരെ വാള്‍ വീശാന്‍ എനിക്കനുമതി തന്നാലും. വാള്‍പിടിച്ചു തഴമ്പുറ്റ എന്‍റെ കൈകള്‍ ഇതാ അതിനായി വെമ്പുകയാണ്.”


  ഹസ്രത്ത് നുഉമാനുബ്നുമാലിക്(റ) പറയുകയാണ്‌; “അല്ലാഹുവിന്‍റെ റസൂലേ! കഴിവതും വേഗം രക്തസാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിശ്വാസത്തിന്‍റെ ജീവരക്തം ചോര്‍ത്തിക്കളഞ്ഞ് സ്വര്‍ഗ്ഗപ്രവേശനം നടത്താന്‍ എന്നെ അനുവദിച്ചാലും. ശത്രുക്കള്‍ നഗരത്തില്‍ കടക്കുന്നതിനുമുമ്പുതന്നെ അവരുമായേറ്റുമുട്ടാന്‍ എന്‍റെ ഹൃദയം വെമ്പുന്നു.”


   ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ്(റ) പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ! ഖുറൈശികളുടെ വരവ് ഒരു കൊടുങ്കാറ്റുപോലെയാണെന്നാണ് കേള്‍വി. അതിനാല്‍ നഗരത്തിനു പുറത്തുചെന്നു എതിര്‍ക്കുന്നതു നല്ലതല്ലെന്നാണ് എന്‍റെ പക്ഷം. അവര്‍ നഗരത്തില്‍ പ്രവേശിച്ചാല്‍ നമുക്കവരെ അടിച്ചോടിക്കാം.”


   ഉമര്‍ ഫാറൂഖിന്‍റെ അഭിപ്രായവും ഇതുതന്നെയായിരുന്നു.  ഉസ്മാനുബ്നു അഫ്ഫാന്‍(റ) പറഞ്ഞു; “അല്ലാഹുവിന്‍റെ റസൂലേ ഭൂരിപക്ഷം ആളുകളെ നഗരത്തിനു പുറത്ത്ചെന്ന്‍ എതിര്‍ക്കാനാണാഗ്രിക്കുന്നതെങ്കിലും അത് ഗുണകരമാണെന്ന് എനിക്കഭിപ്രായമില്ല. മദീനക്കുള്ളില്‍നിന്നുകൊണ്ട് പ്രതിരോധിച്ചാല്‍ പോരെ? അതല്ലേ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം?”


   ഹസ്രത്ത് അലിയ്യുബ്നു അബൂതാലിബും ഇതുതന്നെയാണഭിപ്രായപ്പെട്ടത്. നബിയും(സ) ഇതേ അഭിപ്രായക്കാരനായിരുന്നുവെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ എപ്പോഴും മാനിക്കാറുള്ള നബി(സ) ഇവിടെയും അങ്ങനെ ചെയ്തു. നഗരത്തിനു പുറത്തുചെന്ന്‍ ശത്രുക്കളെ നേരിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു.
(തുടരും)

No comments:

Post a Comment