ബദർ യുദ്ധചരിത്രം💞 ഭാഗം:3


ക്വുറൈശി സൈന്യത്തിന്റെ വിവരം ലഭിച്ചശേഷം പ്രവാചകന്‍ ഗാഢമായി ചിന്തിച്ചു. ധീരശൂരമായ ഒരു കടന്നാക്രമണമല്ലാതെ മറ്റു പോം വഴികളില്ലെന്ന് അദ്ദേഹം ചിന്തിച്ചു. ക്വുറൈശി സൈന്യത്തെ സ്വതന്ത്രമായി ആ മേഖലയില്‍ ചാരപ്രവൃത്തി നടത്താവുന്ന രൂപത്തില്‍ വിട്ടേക്കുന്നത് അവരുടെ സൈനികവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ക്ക് ശക്തിപകരുകയേയുള്ളൂവെന്ന് അദ്ദേഹം മനസ്സിലാക്കി. അതോടൊപ്പം മുസ്ലിംകളുടെ ശക്തിചോര്‍ന്ന് പോകാനും ഇസ്ലാമിക പ്രബോധനം ആത്മാവ് നശിച്ച കേവലം ജഡംപോലെ നിശ്ചലമാകാനും ഇടയാകുമെന്നും അദ്ദേഹം ശങ്കിച്ചു. അവിടങ്ങളില്‍ വസിക്കുന്ന ഇസ്ലാം വിരുദ്ധര്‍ക്കെല്ലാം ഇസ്ലാമിന് നേരെ തിരിയാന്‍ ധൈര്യം പകരാനും അതു കാരണമായേക്കാം. അതോടൊപ്പംതന്നെ ക്വുറൈശി സൈന്യം മദീനയില്‍ കടന്ന് മുസ്ലിംകളെ അവിടെവെച്ച് നേരിടുന്ന അവസ്ഥ തടയാന്‍ കഴിയുന്ന സാഹചര്യവുമുണ്ടായിരുന്നില്ല. അത്തരമൊരു ഭീരുത്വം മുസ്ലിംകള്‍ക്ക് സംഭവിച്ചാല്‍ അത് മുസ്ലിംകള്‍ക്കാകമാനം മാനഹാനിയുമാണ്.
   യാദൃഛികമായി വന്നെത്തിയ ഈ അപകടസന്ധിയെ മുന്നില്‍ക്കണ്ട് പ്രവാചകന്‍(സ ) സൈന്യത്തിന്റെ ഉന്നതാംഗങ്ങളുടേയും സാധാരണക്കാരുടെയും ഒരു സമിതി വിളിച്ചുചേര്‍ത്ത് അവരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ചു. ഒരു രക്തപങ്കിലമായ യുദ്ധത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചിലരുടെ മനസ്സിളകി അവരെ പറ്റിയാണ് അല്ലാഹു പറഞ്ഞത്: "വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ, നിന്റെ വീട്ടില്‍നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്താക്കിയതുപോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍ അത് വ്യക്തമായശേഷവും അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നതുപോലെ'' (8:5,6) എന്നാല്‍ അബൂബക്കര്‍ ഒന്നാമതും ഉമര്‍ രണ്ടാമതായും എഴുന്നേറ്റുനിന്നുകൊണ്ട് നബി(സ)യുടെ ആജ്ഞ പൂര്‍ണമായി അംഗീകരിക്കാമെന്നേറ്റു. തുടര്‍ന്ന് മിഖ്ദാദ്ബിന്‍ അംറ് എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ചു: "അല്ലാഹുവിന്റെ ദൂതരെ! താങ്കളുടെ അഭിപ്രായമെന്താണോ അതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടാകും. 'നീയും നിന്റെ നാഥനും പോയി യുദ്ധംചെയ്തുകൊള്ളുക; ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.' എന്ന് ഇസ്റാഈല്‍ സന്തതികള്‍ മൂസയോട് പറഞ്ഞതുപോലെ അല്ലാഹുവാണെ ഞങ്ങള്‍ പറയുകയില്ല. എന്നാല്‍ തങ്ങളും തങ്ങളുടെ നാഥനും പോയി യുദ്ധം ചെയ്തുകൊള്ളൂ; ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധം ചെയ്തുകൊള്ളാം എന്നാണ് ഞങ്ങള്‍ പറയുക. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം. താങ്കള്‍ ഞങ്ങളെയും കൊണ്ട് ബര്‍കുല്‍ഗിമാദ്ലേക്കാണ് സഞ്ചരിക്കുന്നതെങ്കിലും അത് അങ്ങ്(സ ) പ്രാപിക്കുന്നതുവരെ അങ്ങയോടൊപ്പം ഞങ്ങള്‍ പടപൊരുതും.''     
   ഇതുകേട്ടപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും നന്മ നേരുകയും ചെയ്തു.
ഈ മൂന്നുപേരും സൈന്യത്തിലെ ന്യൂനപക്ഷമായ മുഹാജിറുകളുടെ പ്രതിനിധികളായിരുന്നു. ഭൂരിപക്ഷമുള്ള അന്‍സ്വാറുകളുടെ നിലപാടറിയാന്‍ തിരുനബി  ആഗ്രഹിച്ചു. അക്വബയിലെ ഉടമ്പടയില്‍ മദീനയ്ക്ക് പുറത്തുപോയി യുദ്ധം ചെയ്യാന്‍ അവര്‍ വ്യവസ്ഥ ചെയ്തിട്ടുമില്ല. അതിനാല്‍ ഇതത്രയും കേട്ടശേഷം അവിടുന്ന് അന്‍സ്വാറുകളെ ഉദ്ദേശിച്ചു പറഞ്ഞു: "ജനങ്ങളേ! നിങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയിക്കണം.'' ഇത് തങ്ങളെ ഉദ്ദേശിച്ചാണ് പ്രവാചകന്‍ ചോദിക്കുന്നതെന്ന് അന്‍സ്വാറുകളുടെ നേതാവും ധ്വജവാഹകനുമായ സഅദ്ബിന്‍ മുആദ് മനസ്സിലാക്കി. അദ്ദേഹം ചോദിച്ചു. 'ദൈവദൂതരേ! അങ്ങ് ഞങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നുവല്ലോ!' 'അതെ' പ്രവാചകന്‍ പറഞ്ഞു. അപ്പോള്‍ സഅദ് പ്രഖ്യാപിച്ചു.
(തുടരും)

No comments:

Post a Comment