അപരിചിതൻ ഇബ്റാഹീമിബിനു അദ്ഹമിന്റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു ...
" അല്ലയോ മഹാരാജാവേ, അങ്ങ് എന്ത് മൗഢ്യമാണീ കാണിക്കുന്നത് ...? അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ സ്വന്തം ശരീരത്തെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തണമെന്നോ ...? അല്ലാതെത്തന്നെ അതിന് എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. താങ്കളെന്തിന് ആ സമുന്നതമായ രാജാധികാരവും പദവിയും കളഞ്ഞുകുളിച്ചു ... രാജകൊട്ടാരത്തിലിരുന്നാലും ഏതുതരം ഇബാദത്തും ചെയ്യാമായിരുന്നില്ലേ ..., തന്നേയുമല്ല, സമ്പത്ത് കൈവശമുണ്ടെങ്കിൽ ദാനധർമ്മങ്ങൾ കൊണ്ട് വേറെയും പുണ്യം നേടാം. ഇതൊന്നുമാലോചിക്കാതെ വെറുതെ എടുത്ത് ചാടിയത് ഏതായാലും ബുദ്ധിയായില്ല... താങ്കൾ എന്നെ കണ്ടില്ലേ ...? ഭൗതികമായ എല്ലാ ആഡംബരങ്ങളും അസ്വദിക്കുന്നവനാണ് ഞാൻ. എന്നിട്ടും അല്ലാഹുവിന്റെ പ്രീതി പാത്രഭൂതനാകാൻ എനിക്ക് കഴിഞ്ഞു. താങ്കൾ വേഗം മടങ്ങിപ്പോകുക. ബൽഖയിലെ സിംഹാസനത്തിലിരിക്കുക. എന്നിട്ട് ഇഹത്തിലും പരത്തിലും സന്തുഷ്ടജീവിതം നയിക്കുക ..."
ഇബ്റാഹീമിബിനു അദ്ഹം അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലാം കേട്ടു ... അയാൾ ഏതായാലും തന്റെ ഗുണകാംക്ഷിയല്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി. ഇബ്ലീസ് പല നിലയിലും വന്ന് പരീക്ഷിക്കുമെന്ന ഇൽയാസ് നബിയുടെ ഉപദേശം അദ്ദേഹം ഓർത്തു ... ഇവൻ തീർച്ചയായും ശപിക്കപ്പെട്ട പിശാച് തന്നെ. അദ്ദേഹം നഊദുബില്ല എന്നു വിളിച്ചുപറഞ്ഞു ...
തൽക്ഷണം ഭയവിഹ്വലയായി വായോധികന്റെ വേഷത്തിൽ വന്ന പിശാച് പിന്തിരിഞ്ഞോടി ...
അൽഹംദുലില്ലാഹ് ... ദ്രോഹിയായ ശൈത്താനിൽ നിന്ന് എന്നെ രക്ഷിച്ച അല്ലാഹുവിന് തന്നെ സർവ്വസ്തുതിയും ... എന്നു പറഞ്ഞുകൊണ്ട് ഇബ്‌റാഹീം ഒരുപാട് റകഅത്ത് നിസ്കരിച്ചു ...
ഇങ്ങനെ തന്റെ യാത്രയിൽ ഇടവിട്ട് അദ്ദേഹം നിസ്കരിച്ചുകൊണ്ടിരുന്നു ... തനിക്ക് ഏകാന്തവാസത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടാണ് അദ്ദേഹം യാത്ര തുടർന്നത് ...
കൂലി ചോദിച്ചതിന് ...
ഇബ്രാഹിം പുതിയൊരു താവളം കണ്ടെത്തി. ബാഗ്ദാദിലെ ഒരു ഗ്രാമത്തിൽ ചെന്ന് അദ്ദേഹം ചുമടെടുക്കുകയും കൂലിവേല ചെയ്യുകയും ചെയ്തു. പകൽ അത്യദ്ധ്വാനം ചെയ്യുമ്പോൾ പോലും ഒരിറ്റുവെള്ളം തൊണ്ടയിലൂടെ ഇറക്കിയിരുന്നില്ല. എന്നും നോമ്പ് തന്നെ...
ഇത്രയും കാലം തിന്ന് സുഖിച്ച് മതിച്ച് നടന്ന ശരീരത്തെ അദ്ദേഹം ശിക്ഷിക്കുകയായിരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അത്യദ്ധ്വാനം ചെയ്തു കിട്ടുന്ന വെള്ളിനാണയങ്ങളിൽ നിന്ന് തന്റെ ഒരു നേരത്തെ ലളിതമായ ശാപ്പാടിനുള്ളത് മാത്രം എടുത്ത് ബാക്കി അദ്ദേഹം പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ് ...
അന്നും പതിവുപോലെ സുബ്ഹി നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് ഇബ്രാഹീം ഗ്രാമത്തിലേക്കിറങ്ങി. അന്നദ്ദേഹത്തിന് ലഭിച്ചത് ഒരു വലിയ ചുമടായിരുന്നു. അതിന്റെ ഉടമക്കാരൻ നിർദ്ദേശിച്ച സ്ഥലത്ത് ചുമട് എത്തിയപ്പോഴേക്ക് അദ്ദേഹത്തിന്റെ മുത്ക് ഒടിയാനടുത്തിരുന്നു. ചുമട് താഴെ വെച്ച് പതിവുപോലെ ഉടമക്കാരന്റെ സമീപം ചെന്ന് അദ്ദേഹം കൂലിക്ക് കൈനീട്ടി. ഇത്തവണ ഇബ്രാഹീം ചുമന്ന ചരക്കിന്റെ ഉടമക്കാരൻ വെറും സാധാരണക്കാരനായിരുന്നില്ല . കുപ്രസിദ്ധികൊണ്ട് ആ നാടിനെയാകെ വിറപ്പിച്ച ഒരു കൊള്ളക്കാരനായിരുന്നു. അയാൾ തന്നോട് കൂലി ചോദിച്ചത് ആ കവർച്ചക്കാരന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് അയാളുടെ മുഖഭാവം തെളിയിച്ചു... ഇബ്രാഹീമുബ്നു അദ്ഹം അതൊന്നും ശ്രദ്ധിച്ചില്ല. തന്റെ അന്നത്തെ അദ്ധ്വാനത്തിെന്റെ ഫലം കിട്ടാൻ വേണ്ടി അദ്ദേഹം കൈനീട്ടി ...
" എടാ ധിക്കാരി. നീ ആരുടെ നേരെയാണ് കൂലി ചോദിച്ച് കൈനീട്ടുന്നത്. ഞാൻ ജോലിയെടുപ്പിച്ച ആരും എന്നോട് ഇതുവരെ കൂലി ചോദിച്ചിട്ടില്ല. അതു കൊണ്ട് നിനക്കും വേഗം തടി രക്ഷപ്പെടുത്താൻ ഇവിടെ നിന്ന് പോവുകയാണ് നല്ലത് ..."
എന്തൊരു അനീതിയാണിത് പടച്ചവനെ...? ചുമരൊടിയോളം ചുവടെടുപ്പിച്ചിട്ട് കൂലി ചോദിച്ചപ്പോൾ വധഭീഷണി ...
ഇബ്രാഹീമുബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടവനാണെന്നുള്ള മനോഭാവത്തോടെയായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത് ...
ഒന്നും മിണ്ടിയില്ലെങ്കിലും ഇബ്രാഹീമിബ്നു അദ്ഹം അവിടെ തന്നെ നിന്നു ...
"താനെന്താടൊ ഒന്നുമിണ്ടാത്തത്....? ഊമയാണോ...? പോകാൻ പറഞ്ഞത് കേട്ടില്ലേ...?"
കവർച്ചക്കാരന് കലിയിളകിത്തുടങ്ങിയിരുന്നു. അപ്പോഴും ഇബ്രാഹീമിബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. കോപത്തിന്റെ മൂർദ്ധന്യതയിലെത്തിയപ്പോൾ ആ ദുഷ്ടൻ തന്റെ കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിരസ്സിന് ശക്തമായൊരു താണ്ഡനം കൊടുത്തു. അടിയുടെ ശക്തിയാൽ അദ്ദേഹം നിലത്തുവീണു. തല പൊട്ടി രക്തം കൂടുതൽ ഒഴുകാൻ തുടങ്ങി. എന്നിട്ടും അരിശം തീരാതെ കവർച്ചക്കാരൻ വീണ്ടും അടിക്കാനോങ്ങി ഇത്തവണ കറാമത്ത് സംഭവിക്കുക തന്നെ ചെയ്തു. അടിക്കാൻ വേണ്ടി ഉയർത്തിയ കരങ്ങൾക്ക് താഴ്ത്താൻ കഴിയുന്നില്ല ...
(തുടരും)

 
No comments:
Post a Comment