ബദർ യുദ്ധചരിത്രം💞 ഭാഗം:1


ക്വുറൈശികളുടെ പ്രതാപത്തിന്റെ പ്രധാന ഘടകം അവരുടെ കച്ചവടം ആയിരുന്നു..
ശാമിൽ നിന്നും ചരക്കു കൊണ്ട് വന്നായിരുന്നു അവർ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്.

മുസ്ലിംകൾക്കെതിരെ എന്നും അക്രമങ്ങൾ കാണിച്ച ക്വുറൈശികളുടെ ഒരു വമ്പിച്ച സാര്‍ഥ വാഹക സംഘം ശാമിലേക്ക് പുറപ്പെട്ടതായി അറിയാനിടയായി
ഇവരെ തടയാനായി നബി(സ)യും ഏതാനും അനുയായികളും പുറപ്പെട്ടു. അവരെത്തും മുമ്പെ ക്വുറൈശികളുടെ ഈ കച്ചവട സംഗം അതി വിദഗ്ദ്ധമായി  കടന്നുകളഞ്ഞു

എന്നാല്‍ ഈ സംഘം ശാമില്‍നിന്ന് മക്കയിലേക്കുതന്നെ തിരിക്കാന്‍ സമയമായപ്പോള്‍ റസൂല്‍(സ) ത്വല്‍ഹതുബ്നു ഉബൈദില്ലയെയും സഈദ് ബ്നു സൈദിനെയും ഇവരുടെ വിവരങ്ങളന്വേഷിച്ച് അറിയിക്കാനായി വടക്കുഭാഗത്തേക്ക് നിയോഗിച്ചു.
ഇവര്‍ ഹൌറാഇ ലെത്തിയപ്പോള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ സംഘം അതുവഴി കടന്നുപോയി. ഉടനെ ഇവര്‍ മദീനയിലെത്തി വിവരം നബി(സ)യെ അറിയിച്ചു.

ഈ വ്യാപാരസംഘം മക്കക്കാരുടെ വമ്പിച്ച സ്വത്തുമായി പുറപ്പെട്ടതായിരുന്നു. അമ്പതിനായിരം സ്വര്‍ണദിനാറില്‍ ഒട്ടും കുറയാതെ വിലമതിക്കുന്ന നിറയെ ചരക്ക് വഹിക്കുന്ന ആയിരം ഒട്ടകങ്ങളുള്ള ഈ സംഘത്തോടൊപ്പം ഏകദേശം നാല്പത് പേരുമാത്രമാണ് പാറാവുകാരായുണ്ടായിരുന്നത്.
ഇതൊരു സുവര്‍ണാവസരമായിരുന്നു. ഈ വമ്പിച്ച സ്വത്ത് കയ്യടക്കാന്‍ കഴിഞ്ഞാല്‍ ബഹുദൈവാരാധകര്‍ക്കെതിരെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു കനത്ത പ്രഹരമായത് മാറുകതന്നെ ചെയ്യും. ഇതുകൊണ്ട് റസൂല്‍(സ) പ്രഖ്യാപിച്ചു: 'ഇതാ ക്വുറൈശികളുടെ വാണിജ്യസംഘം! അതിന്റെ നേരെ നീങ്ങുക. ആ സമ്പത്ത് അല്ലാഹു നിങ്ങള്‍ക്ക് നല്കിയേക്കാം.
പക്ഷെ, റസൂല്‍(സ) ഇതിന് ആരെയും നിര്‍ബന്ധിച്ചില്ല, സൌകര്യമുള്ളവര്‍ക്ക് പുറപ്പെടാന്‍ അനുവാദം നല്കുകയാണ് ചെയ്തത്. കാരണം, മുമ്പു നടന്നതുപോലുള്ള ഒരു സൈന്യ നിയോഗമെന്നല്ലാതെ ഒരു വന്‍യുദ്ധത്തിലേക്ക് ഇതെത്തുമെന്ന് ആരും  പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ പലരും മദീനയില്‍ തന്നെ തങ്ങി
മുസ്ലിം സൈന്യത്തില്‍ 313 അംഗങ്ങളാണുണ്ടായിരുന്നത്.
ഇതില്‍ 82-86വരെ മുഹാജിറുകളും
 61ഔസും
17 ഖസ്റജ് കാരുമുണ്ടായിരുന്നു. കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെ സുബൈര്‍ബിന്‍ അവ്വാമിന്റെയും മിഖ്ദാദ് ബിന്‍ അസ്വദിന്റെയും ഓരോ കുതിരകളും രണ്ടോ മൂന്നോ പേര്‍ക്ക് ഓരോ ഒട്ടകംവീതം എന്ന നിലയ്ക്ക് എഴുപത് ഒട്ടകങ്ങളും മാത്രമേ സൈന്യത്തിനുണ്ടായിരുന്നുള്ളൂ.

നബി(സ)യും അലി(റ)വും മര്‍ഥദ്ബിന്‍ അബീ മര്‍ഥദുല്‍ ഗനവിയും ഒരു ഒട്ടകത്തില്‍ ഊഴമിട്ട് കയറുകയായിരുന്നു ചെയ്തിരുന്നത്. മദീനയുടെ കാര്യങ്ങള്‍ നോക്കാനും നമസ്കാരത്തിന് നേതൃത്വം നല്കാനും ഉമ്മുമക്തുമിന്റെ പുത്രന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാമധ്യേ റൌഹാഇല്‍ എത്തിയപ്പോള്‍ അബൂലുബാബബിന്‍ അബ്ദുല്‍ മുന്‍ദിറിനെ മദീനയുടെ ചുമതല ഏല്പിച്ച് തിരിച്ചയച്ചു.

 സൈന്യത്തിന്റെ പൊതുനേതൃത്വം മുസ്അബ്ബ്നു ഉമൈറിനെ ഏല്പിച്ചു. പതാകയുടെ നിറം വെള്ളയായിരുന്നു. ഈ ചെറു സൈന്യം രണ്ട് ബറ്റാലിയനായി വിഭജിച്ചു. ഒന്ന് മുഹാജിറുകളുടെ വ്യൂഹം ഇതിന്റെ പതാക വാഹകന്‍ അലിയും, മറ്റൊന്ന് അന്‍സാറുകളുടെ വ്യൂഹം ഇതിന്റെ പതാകവാഹകന്‍ സഅദ് ബിന്‍ മുആദുമായിരുന്നു

 സൈന്യത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് അശ്വഭടന്മാരില്‍ ഒരാളായ സുബൈര്‍ബിന്‍ അവ്വാമിനെ വലതുപക്ഷത്തിന്റെ നിയന്ത്രണവും മറ്റൊരാളായ മിഖ്ദാദ് ബിന്‍ അംറിനെ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും ഏല്പിച്ചു. പിന്‍നിരയുടെ നേതൃത്വം ഖൈസ്ബിന്‍ ഉബയ്യ് സ്വഅ്സ്വഅതിന്റെ ചുമതലയിലും ചീഫ് കമാന്‍ഡര്‍ എന്ന നിലയ്ക്ക് നബി(സ)യും
നബി(സ)യുടെ നേതൃത്വത്തില്‍ ഈ സൈന്യം മക്കയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ട് നീങ്ങി.

തുടര്‍ന്ന് ബദറിന്റെ നേരെ തിരിയുകയും അസ്വഫ്റാഅ് എന്നയിടത്തെത്തിയപ്പോള്‍ ബസ്ബസ് ബിന്‍ അംറ് അല്‍ജൂഹനിയേയും അദിയ്ബിന്‍ അബിര്‍റഗ്ബാഅ് ജുഹനിയേയും വ്യാപരസംഘത്തിന്റെ വിവരങ്ങളറിയാന്‍ ബദ്റിലേക്ക് നിയോഗിച്ചു...
ഇതേസമയം, തന്റെ സഞ്ചാരപഥം ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അബൂസുഫ്യാന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം വിവരങ്ങളന്വേഷിച്ചറിഞ്ഞു. വാണിജ്യസംഘത്തെ പിടികൂടാന്‍ മുഹമ്മദും അനുയായികളും സജ്ജരായിട്ടുണ്ടെന്ന വിവരം ലഭിക്കേണ്ട താമസം അദ്ദേഹം ളംളംബിന്‍ അംറ് അല്‍ ഗഫ്ഫാരി എന്ന വ്യക്തിയെ വാടകയ്ക്കെടുത്ത് മക്കയിലേക്ക് വിവരം അറിയിച്ചു. ദ്രുതഗതിയില്‍ മക്കയിലെത്തിയ ളംളം തന്റെ ഒട്ടകത്തിന്റെ മൂക്ക് ഛേദിച്ച് ജീനിതിരിച്ചിട്ട് കുപ്പായം മുന്നില്‍നിന്നും പിന്നില്‍നിന്നും കീറി അട്ടഹസിച്ചു. 'ക്വുറൈശികളേ!
(തുടരും)

No comments:

Post a Comment