നബിﷺയുടെ വിയോഗം ഭാഗം: 4


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വേദന കഠിനമായി വന്നപ്പോള്‍ ആഇശ(റ)യെ വിളിച്ചു അവിടുന്നു പറഞ്ഞു: "ആഇശാ! അന്ന് ഖൈബറില്‍ വെച്ച് ഞാന്‍ കഴിച്ച ഭക്ഷണത്തിലെ വിഷത്തിന്റെ രുചി എനിക്കിപ്പോഴും അനുഭവപ്പെടുന്നു. ആ വിഷത്തിലൂടെ എന്റെ മരണം കടന്നുവരുന്നതായി ഞാന്‍ കാണുന്നു.''
അവിടുത്തെ മുഖത്തിട്ടിരുന്ന കറുത്ത വരയുള്ള വസ്ത്രം ബോധം തെളിയുമ്പോള്‍ നീക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ജൂതരുടേയും ക്രിസ്ത്യാനികളുടെയും മേല്‍ അല്ലാഹുവിന്റെ ശാപം വര്‍ഷിക്കുമാറാകട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ പള്ളികളാക്കി. അവരുടെ പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് താക്കീതു ചെയ്യുകയായിരുന്നു. അറേബ്യയില്‍ രണ്ട് മതം അവശേഷിക്കാന്‍ പാടില്ല'. ഇതായിരുന്നു അവിടുത്തെ അവസാനത്തെ ഉപദേശം.
ജനങ്ങളെ ഉപദേശിച്ചു; "നമസ്കാരം! നമസ്കാരം! നിങ്ങളുടെ കീഴിലുള്ള വരും'' ഇതുപലതവണ ആവര്‍ത്തിച്ചു

  മരണസമയം മരണലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആഇശ(റ) അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. അവര്‍ പറയുമായിരുന്നു. അല്ലാഹു എനിക്കു ചെയ്ത അനുഗ്രഹങ്ങളില്‍പെട്ടതാണ് റസൂല്‍(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ദിവസത്തില്‍ എന്റെ മാറിലേക്ക് ചരിഞ്ഞുകിടന്നുകൊണ്ട് മരിച്ചുവെന്നത്. എന്റെയും അവിടുത്തെയും ഉമിനീര്‍ പരസ്പരം ചേര്‍ത്തിയതും. അതായത് അബൂബക്കര്‍(റ)വിന്റെ പുത്രന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മിസ് വാക്കുണ്ടായിരുന്നു. എന്റെ മാറിലേക്ക് ചാരികിടക്കുകയായിരുന്ന അവിടുത്തേക്ക് മിസ് വാക്കു കണ്ടപ്പോള്‍ അത് വേണമെന്ന് തോന്നി. 'ഞാന്‍ അങ്ങേക്ക് എടുത്ത് തരട്ടെയോ' എന്നന്വേഷിച്ചപ്പോള്‍ 'അതെ'യെന്ന് തലയാട്ടി. മിസ് വാക്കു അല്പം കഠിനമായിരുന്നതിനാല്‍ ഞാനത് അവിടുത്തെ അനുമതിയോടെ ചവച്ചു മൃദുലമാക്കിക്കൊടുത്തു. അതുപയോഗിച്ചവിടുന്ന് ദന്തശുദ്ധിവരുത്തി. സമീപത്തുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് മുഖം തടവിക്കൊണ്ടിരുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ലാഇലാഹ ഇല്ലല്ലാഹ്. മരണത്തിന് നല്ല വേദനയുണ്ട്''.
ദന്തശുചീകരണത്തില്‍നിന്ന് വിരമിക്കുന്നതിനു മുമ്പായി അവിടുന്ന് വിരല്‍ ആകാശത്തേക്ക് ചൂണ്ടി കണ്ണുകള്‍ മേലോട്ടുയര്‍ത്തി ചുണ്ടുകള്‍ ചലിപ്പിച്ചു. ആഇശ(റ) ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവിടുത്തെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്: 'നീ അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും *സദ് വൃത്തരുടെയും കൂടെ എന്നെ ചേര്‍ക്കേണമേ. അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ ഉന്നതനായ കൂട്ടുകാരനുമായി എന്നെ നീ ചേര്‍ക്കേണമേ, അല്ലാഹുവേ ഉന്നതനായ കൂട്ടുകാരന്‍!'' അവസാനത്തെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. അതിനിടക്ക് അവിടുത്തെ കൈചാഞ്ഞു. അത്യുന്നതനായ കൂട്ടുകാരനുമായി ചേര്‍ന്നു. ഇന്നാലില്ലാഹി....
ഇത് ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് അല്പം മുമ്പായിരുന്നു. അന്നേക്ക് അവിടുത്തേക്ക് അറുപത്തിമൂന്ന് വര്‍ഷവും നാലുദിവസവും പ്രായമായിരുന്നു*
(തുടരും)

No comments:

Post a Comment