മഹാനായ അലി (റ അ)ചരിത്രം ഭാഗം:6


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എല്ലാം ഇഷ്ടമായി. ജീവിതം സന്തോഷകരമായി. അങ്ങനെയിരിക്കെ സൈദ് ഒരു വാർത്ത അറിഞ്ഞു...
യജമാനത്തിയുടെ വിവാഹം നടക്കാൻ പോവുന്നു. അൽ അമീൻ എന്നു മക്കക്കാർ വിളിക്കുന്ന യുവാവാണ് വരൻ. വീട്ടിലാകെ സന്തോഷം കതിർകത്തിനിൽക്കുന്നു. വിവാഹ സുദിനം അടുത്ത് വരുംതോറും ആഹ്ലാദം വർധിക്കുന്നു. സൈദ് ദുഃഖങ്ങൾ മറന്നു മനസ്സിൽ സന്തോഷം നിറഞ്ഞു. ഉറങ്ങാൻ വൈകിയ രാവുകൾ, വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു ...

സൈദ് തന്നെക്കൊണ്ടാവുന്ന ജോലികളെല്ലാം ചെയ്യുന്നുണ്ട്. യജമാനത്തി ഒരു രാജാത്തി തന്നെ.  വീട് നിറയെ വിരുന്നുകാർ എന്തുമാത്രം ആഹാര സാധനങ്ങളാണ്  വെച്ചുവിളമ്പുന്നത് ... ആടിനെ അറുക്കാത്ത ദിവസങ്ങളില്ല. ഉച്ചയാവുമ്പോൾ ആട്ടിറച്ചി വേവുന്ന മണം പരക്കും. ഒടുവിൽ ആ സുന്ദര സുദിനമെത്തി. വിവാഹ സുദിനം. പുതിയാപ്പിളയും കൂട്ടരും വരികയാണ്. ഖുറയ്ശി പ്രമുഖന്മാർ കൂട്ടത്തോടെ വരുന്നു. മക്കായിലെ ഏറ്റവും കുലീനരായ വ്യക്തികൾ. വലിയ പന്തലിൽ എല്ലാവരുമെത്തി ...

ബഹുമാനപുരസ്സരം സ്വീകരിച്ചിരുത്തി ശീതള പാനീയങ്ങൾ നൽകി വിവാഹ ചടങ്ങുകൾ ആരംഭിച്ചു ... എല്ലാറ്റിനും അബൂത്വാലിബിന്റെ  നേതൃത്വം. കർമങ്ങളവസാനിച്ചു. ഹൃദ്യമായ സദ്യ തുടങ്ങി. എല്ലാവരും ആഹ്ലാദം പങ്കിടുകയാണ് ...

ഖദീജ (റ) നന്നായി ധർമം ചെയ്യാറുണ്ട്. അവരുടെ ഔദാര്യം തേടി വരുന്ന പാവങ്ങൾ ധാരളമുണ്ട്. അത്തരക്കാർക്കെല്ലാം വേണ്ടുവോളം ആഹാരം നൽകി ...

വിവാഹത്തിന്റെ തിരക്കൊഴിഞ്ഞു. സൈദ് ക്ഷീണിച്ചുപോയി. യജമാനത്തി സൈദിനെ വിളിച്ചു കുളിച്ചുവരാൻ പറഞ്ഞു. നന്നായി കുളിച്ചു വൃത്തിയായി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. സൈദിനെ യജമാനത്തി കൂട്ടിക്കൊണ്ടുപോയി അൽ അമീന്റെ മുമ്പിലേക്ക്. സൈദ് അൽ അമീന്റെ മുഖത്തേക്കു നോക്കി. എന്തൊരു ശോഭ, ഇതുപോലൊരു മുഖം ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാനുമാവില്ല. കണ്ടിട്ട് മതിവരുന്നില്ല. എന്തൊരു സുഗന്ധം... നോക്കൂ ഇവനെ  താങ്കൾക്കു നൽകുന്നു. ഇതാണെന്റെ വിവാഹ സമ്മാനം ...

ഖദീജ (റ) യുടെ വാക്കുകൾ ... സൈദ് കോരിത്തരിച്ചുപോയി. അൽ അമീൻ സന്തോഷപൂർവം സമ്മാനം സ്വീകരിച്ചു ...

സൈദിന് പിതാവിനെപ്പോലെയായിരുന്നു അൽ അമീൻ.  സൈദിന്റെ പദവി ഉയർന്നു. വിനയം വർധിച്ചു. സൈദ് കുടുംബത്തിലെ ഒരംഗത്തെപോലെ ജീവിച്ചു. അങ്ങനെയായിരിക്കുമ്പോഴാണ് അലി എന്ന കുട്ടി വന്നു ചേരുന്നത്. ആറ് വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ ...

വീട്ടിൽ രണ്ട് കുട്ടികൾ. അലിയും സൈദും. പരിശുദ്ധമായ ഇളം മനസ്സുകളുടെ ഉടമകൾ.

ഒന്നിച്ചാണ് ആഹാരം. ഒരേ  മേൽപ്പുരക്കുകീഴിൽ അന്തിയുറങ്ങുന്നു. എന്തൊരു നിഷ്കളങ്കമായ സ്നഹബന്ധം. പിൽക്കാല ചരിത്രത്തിൽ അവർ ഇതിഹാസ പുരുഷന്മാരായിമാറി. ധീരതയുടെ പര്യായങ്ങൾ.  എത്രയെത്ര രണാങ്കണങ്ങളെയാണവർ കോരിത്തരിപ്പിച്ചത്. എത്രയെത്ര മഹനീയ സദസ്സുകളിലാണവർ വാഴ്ത്തപ്പെട്ടത്. പിൽക്കാല തലമുറകൾക്കായി ചരിത്രം ആ വീരസ്മരണകൾ കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് ...
(തുടരും)

No comments:

Post a Comment