കണ്ണീരില്‍ കുതിര്‍ന്ന ഉഹ്ദ് യുദ്ധം ഭാഗം:3

    ഉഹ്ദ് മലയതാ തല നിവര്‍ത്തിപ്പിടിച്ചുകൊണ്ട് നമ്മോട് വിളിച്ചുപറയുന്നു. ‘നേതാക്കളുടെ കീഴില്‍ ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുവിന്‍’ എന്ന്‍.  ഈ വിളി കേള്‍ക്കാത്തവരാരും രക്ഷപ്പെടുകയില്ല. അവര്‍ തങ്ങള്‍ക്കുമാത്രമല്ല സമുദായത്തിനു മുഴുവന്‍ അപകടം വരുത്തിവെക്കുന്നു. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ...........  ആമീന്‍,,,

 ബദര്‍യുദ്ധത്തില്‍ തങ്ങള്‍ക്കുനേരിട്ട അപമാനം കഴുകിക്കളയാന്‍ ഖുറൈശികള്‍ ദൃഡപ്രതിജ്ഞയെടുത്തു. ഖുറൈശി സൈന്യത്തിന്‍റെ നേതാവ് അബൂജഹലായിരുന്നു. അയാളടക്കം എഴുപതു  ഖുറൈശീനേതാക്കള്‍ ബദറില്‍ വധിക്കപ്പെട്ടു. എഴുപതു നേതാക്കള്‍ ബന്ധനസ്ഥരായി. ഇതിനു പ്രതികാരം ചോദിച്ചല്ലാതെ ഇനി വിശ്രമമില്ലെന്നു ഖുറൈശി യുവാക്കള്‍ തീരുമാനിച്ചു. അവരുടെ നേതൃത്വം അബൂസുഫ്യാന്‍ ഏറ്റെടുത്തു. ‘പകരം വീട്ടിയശേഷമല്ലാതെ ഇനി ഭാര്യയുമായി ശയിക്കുകയില്ല, മുടിയില്‍ എണ്ണപുരട്ടുകയില്ല, പാത്രത്തില്‍ നിന്ന്‍ ഭക്ഷണം കഴിക്കുകയില്ല.’ അബൂസുഫ്യാന്‍ ദൃഡപ്രതിജ്ഞയെടുത്തു. അബൂജഹലിന്‍റെ പുത്രനായ ഇക്രിമത്ത് ഊണും ഉറക്കവുമില്ലാതെ അഹോരാത്രം അശ്രാന്തപരിശ്രമം ചെയ്തു. തന്‍റെ പിതാവിന്‍റെ രക്തത്തിനു പ്രതികാരം ചെയ്യാതെ ഇനി ജീവിതമില്ല. അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ പ്രതികാരാഗ്നി ആളിക്കത്തുകയായിരുന്നു. അപ്രകാരം തന്നെ പ്രസിദ്ധ പടവീരനായ ഖാലിദുബ്നുല്‍ വലീദും സര്‍വ്വശക്തിയുമുപയോഗിച്ചു തിരിച്ചടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മുഹമ്മദിനെ (സ) നശിപ്പിക്കാതെ ഇനി വിശ്രമമില്ല. അവര്‍ ഒന്നടങ്കം അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മുഴുകി. അബൂസുഫ്യാന്‍ സൈന്യനായകാനും ഇക്രിമത്തും ഖാലിദുബ്നുല്‍ വലീദും ഉപനേതാക്കളുമായിരുന്നു. (ഇവര്‍ മൂന്നുപേരും പില്‍ക്കാലത്ത് ഇസ്ലാംമതത്തിന്‍റെ കാവല്‍ഭടന്മാരായി മാറുകയുണ്ടായി) ബദറിനു പകരംവീട്ടാന്‍ അവര്‍ ഒരു യുദ്ധഫണ്ട് രൂപീകരിച്ചു.


  അബൂസുഫ്യാന്‍ പ്രഖ്യാപിച്ചു; “അല്ലയോ ഖുറൈഷികളെ, നമ്മുടെ നിലനില്പ്പിന്‍റെ പ്രശ്നമാണിത്. നമുക്കുള്ള ജീവിതമാര്‍ഗ്ഗമാണ് കച്ചവടം. സിറിയയിലേക്ക് കച്ചവടത്തിനു പോകണമെങ്കില്‍ മദീനയിലെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിച്ചേ തീരു. നമ്മുടെ നിലനില്‍പ്പിനെ ചോദ്യംചെയ്തിരിക്കുന്ന ഈ ഭീഷണി ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനി ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല. മാത്രമല്ല, ബദറില്‍വെച്ച് നമ്മുടെ പ്രധാനനേതാക്കളെയെല്ലാം മുഹമ്മദും (സ) കൂട്ടരും അറുകൊല ചെയ്തിരിക്കയാണ്. അതിനു പകരംവീട്ടാതിരുന്നാല്‍ ഇതരഗോത്രങ്ങള്‍ക്കിടയില്‍ ഖുറൈശികളായ നമുക്കുള്ള പേരും പെരുമയും നഷ്ടപ്പെടും. അവരെല്ലാം മുഹമ്മദിനെ(സ) ഭയന്ന്‍ അവന്‍റെ പക്ഷത്തു ചേരുകയും ചെയ്യും. പിന്നെ ഖേദിച്ചിട്ട് ഫലമുണ്ടാവുകയില്ല. അതുകൊണ്ട് നമ്മുടെ സമ്പത്തും ശരീരവും മുഴുവന്‍ ഈ യജ്ഞത്തിനായി സമര്‍പ്പിക്കുക, അതില്‍ പിശുക്കുകാണിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്‌താല്‍ നമ്മുടെ നിലനില്‍പ് അപകടത്തിലാകുമെന്ന് ഓര്‍ക്കുക.”


  ഈ ആഹ്വാനം ഖുറൈശികളുടെ പ്രതികാരാഗ്നി ആളിക്കത്തിച്ചു. അവര്‍ സര്‍വ്വതും ത്യജിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. ശരീരവും സമ്പത്തും മുഴുവന്‍ ഇതിനുവേണ്ടി വിനിയോഗിക്കാന്‍ അവര്‍ സന്നദ്ധരായി.  ഒരു യുദ്ധഫണ്ടുരൂപംകൊണ്ടു. ഖുറൈശികള്‍ അതിലേക്കു കൈയയച്ചു സംഭാവന ചെയ്തു. ഒരു ലക്ഷത്തിഅറുപതിനായിരം പൊന്നുപിരിഞ്ഞുകിട്ടി. അതുകൊണ്ട് കച്ചവടം തുടങ്ങി. അതു പിന്നെയും പെരുകി. അങ്ങനെ മദീനയെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുവ്വായിരം ഖുറൈശീഭടന്മാര്‍ സര്‍വ്വായുധധാരികളായി മുന്നോട്ടുവന്നു. മദീന ചുട്ടുചാമ്പലാക്കിയല്ലാതെ വിശ്രമമില്ലെന്നവര്‍ പ്രതിജ്ഞയെടുത്തു. അബൂസുഫ്യാന്‍ അവരോടു പറഞ്ഞു
(തുടരും)

No comments:

Post a Comment