സംസമിന്റെ_ചരിത്രം ഭാഗം 3

സംസമിന്റെ_ചരിത്രം

#ഭാഗം 3
 വിശുദ്ധ ഗേഹത്തിലേക്ക് വരുന്ന ഹാജിമാരെ അവര്‍ കൊള്ളയടിച്ചു. അതിന് ശിക്ഷയായി അല്ലാഹു അവര്‍ക്ക് നല്‍കിയത് സംസമിന്റെ ഉറവ വറ്റിക്കലായിരുന്നു.
ചരിത്രം ഇങ്ങനെ കൂടി പറയുന്നു. മക്കയിലെ ഒരു വംശനേതാവായ ‘മദാദ് ബിന്‍ അംറ്’ ചില ജുര്‍ഹൂം ഗോത്രക്കാര്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. ഫലം മദാദിന്റെ പരാജയമായിരുന്നു. ശത്രുക്കള്‍ തന്നെ മക്കയില്‍ നിന്ന് ആട്ടിയോടിക്കുമെന്ന് ഭയന്ന മദാദ്, രാത്രി സംസം കിണറിനടുത്ത് ചെന്ന് തന്റെ അമൂല്യമായതൊക്കെയും അതിലിട്ട് മൂടി. കിണറിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കി. മറ്റൊരിക്കല്‍ വന്ന് തന്റെ സമ്പത്ത് എടുക്കാമെന്ന പ്രതീക്ഷയോടെ മദാദ് യമനിലേക്ക് രക്ഷപ്പെട്ടു. പക്ഷെ, അതിന് ശേഷമുണ്ടായ സംഭവങ്ങള്‍ അയള്‍ക്കത് സാധ്യമാക്കിയില്ല. ശേഷം ജുര്‍ഹൂം ഗോത്രക്കാരുടെയും ഖുസാഅഃ ഗോത്രത്തിന്റെ കൈകളില്‍ വന്നു.
സംസം നിലച്ചതോടെ മക്കാ നിവാസികള്‍ക്ക് വെള്ളത്തിനായി പുതിയ തലങ്ങള്‍ അന്വേഷിക്കേണ്ടിവന്നു. അബ്ദുല്‍ മുത്തലിബ് വഴി സംസമിന് പുനര്‍ജന്മം നല്‍കുന്നതു വരെ മക്കക്ക് പുറത്തു നിന്നായിരുന്നു അവര്‍ വെള്ളം ശേഖരിച്ചിരുന്നത്.
ഇബ്‌റാഹീമിന്റെ വിളിക്കുത്തരമായി ദൈവഗേഹത്തിലേക്ക് ദൂരെദിക്കുകളില്‍ നിന്ന് വര്‍ഷം തോറും എത്തിച്ചേരുന്ന ഹാജിമാര്‍ക്ക് പാനം നല്‍കുക അബ്ദുല്‍ മുത്തലിബിന്റെ ജോലിയായി. ഹാജി സേവകനായ അദ്ദേഹം മകനോടൊപ്പം മക്കക്ക് പുറത്തുനിന്ന് ഒട്ടകപ്പുറത്ത് വലിയ തളങ്ങളില്‍ അവ ശേഖരിക്കും. വര്‍ഷങ്ങള്‍ തുടര്‍ന്ന ഈ സേവനത്തിന് പ്രതിഫലമായി അല്ലാഹു അദ്ദേഹത്തിന് സംസം നല്‍കുന്നു. സംസം സ്വപനം കണ്ട അബ്ദുല്‍ മുത്തലിബ് ആദ്യം അതത്ര കാര്യമാക്കിയില്ല. പക്ഷെ, വീണ്ടും അതുതന്നെ ആവര്‍ത്തിക്കുകയും സംസമിന്റെ സ്ഥാനം കൂടി ദര്‍ശിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം മകനെയും കൂട്ടി അവിടേക്ക് പോകുന്നു…..രണ്ടു പേരും കുഴിവെട്ടുന്നത് കണ്ട് അത്ഭുതം കൂറിയ മക്കക്കാര്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ ജോലി തുടര്‍ന്നു. അതോടെ മറ്റൊരിക്കല്‍ കൂടി സംസം പൂര്‍വ്വസ്ഥാനത്തു നിന്ന്് ഉറന്നൊഴുകി. പഴയപോലെ ഹാജിമാര്‍ക്ക് തീര്‍ത്ഥമായി. സംസം കിണര്‍ മഖാമു ഇബ്‌റാഹീമില്‍ നിന്നും തെക്കുഭാഗത്തും ഹജറുല്‍ അസ്‌വദില്‍നിന്നും 18 മീറ്റര്‍ കിഴക്കും സ്ഥിതി ചെയ്യുന്നു.
സംസമിന്റെ പ്രഭവസ്ഥാനങ്ങള്‍
പ്രധാനമായും രണ്ട് ഉത്ഭവ കേന്ദ്രങ്ങളാണ് സംസമിനുള്ളത്. ഒന്ന് തെക്കുകിഴക്കായി അബൂഖുബൈസ് പര്‍വതത്തില്‍ നിന്ന്, മറ്റൊന്ന് കഅ്ബ നിലകൊള്ളുന്ന കിണറിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും. ഇതില്‍നിന്നാണ് കിണറിലേക്ക് കൂടുതല്‍ വെള്ളം പ്രവഹിക്കുന്നത്. ഇരുപത്തൊന്നോളം ചെറുപ്രഭവങ്ങള്‍ (ഉറവകള്‍) വേറെയുമുണ്ട്.
നീണ്ട നൂറ്റാണ്ടുകള്‍ അജ്ഞാതമായി കിടന്ന സംസം അബ്ദുല്‍ മുത്തലിബിന്റെ പരിചരണത്തില്‍ പുനര്‍ജനിച്ചതിന് ശേഷം ഇസ് ലാമിന്റെ ഉദയത്തോടെയാണ് കൂടുതല്‍ പരിചരിക്കപ്പെട്ടതും പരിഗണിക്കപ്പെട്ടതും.
ഇസ് ലാമിന്റെ ഖലീഫമാര്‍ സംസം കിണര്‍ വൃത്തിയാക്കുന്നതിലും അതിനടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചു.
തുടരും

No comments:

Post a Comment