ഇബ്രാഹീമിബ്നു അദ്ഹം (റ)
ഭാഗം:1
സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...☝
ഐഹിക ജീവിതം വെറും നൈമിഷികമാണ്. ഇവിടെ കാണുന്ന സൗഭാഗ്യങ്ങൾ നശ്വരമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള സദ്ഫലങ്ങൾ സമാഹരിക്കാൻ വേണ്ടി മാത്രമാണ് ഹൃസ്വമായ ജീവിതം ഉപയോഗപ്പെടുത്തേണ്ടത്. ഈ സത്യം മനസ്സിലാക്കി ജീവിക്കുന്നവർ വളരെ കുറവാണ്. ഭൗതിക സുഖങ്ങളുടെ പിറകെപ്പോയി ജീവിതം തുലക്കുകയാണ് ബഹുഭൂരിഭാഗവും ചെയ്യുന്നത്...
പ്രപഞ്ചത്തിലെ നശ്വരമായ സുഖങ്ങൾക്കടിമപ്പെടാതെ പരലോക ജീവിതവും അല്ലാഹുവിന്റെ തൃപ്തിയും മാത്രം കാംക്ഷിച്ച് ജീവിക്കുകയും ഏകാഗ്രചിത്തരായി അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിൽ മാത്രം മുഴുകുകയും ചെയ്യുന്ന വളരെ ചുരുക്കം ചില ആളുകൾ. അവരിൽ നിന്ന് ത്യാഗത്തിന്റെ ഉന്നതങ്ങളിലേറുന്ന പ്രപഞ്ച പരിത്യാഗികളായ ചിലർ ...
"അവരത്രെ അല്ലാഹുവിന്റെ ഔലിയാക്കൾ ..."
ഇബ്റാഹീമിബ്നു അദ്ഹം ത്യാഗത്തിന്റെ പ്രതീകമാണ്.
ബൽഖായിലെ ചക്രവർത്തി സ്ഥാനത്തിരുന്നു കൊണ്ട് എല്ലാവിധ ഭൗതിക സുഖാഢംബരങ്ങളും അനുഭവിക്കുന്നതിനിടയിലാണ്, അല്ലാഹുവിനോടുള്ള മുഹബ്ബത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ അലയടിച്ചുയരാൻ തുടങ്ങിയത്. പിന്നെ ആ മഹാൻ എല്ലാ സുഖങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് ഒരു പരുക്കൻ കരിമ്പടവും ചുറ്റി ഏകാന്തവാസത്തിനിറങ്ങി ...
സ്വന്തം ശരീരം അത്രയുംകാലം സുഖഭോഗങ്ങളിൽ ഏർപ്പെട്ടതിന് പകരമായി അതിനെ കഠിനമായി പീഡിപ്പിക്കുകയും, വിശപ്പുകൊണ്ടും ദാഹം കൊണ്ടും ശരീരത്തെ ശക്തമായി ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ആത്മീയമായ ഒരു പരിവേഷം തന്നെ സൃഷ്ടിച്ചു ...
ആ സമുന്നത ത്യാഗീവര്യന്റെ ജീവ ചരിത്രത്തിലേക്ക് ചെറിയൊരത്തിനോട്ടമാണ് ഈ കൃതി ...
പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇബ്റാഹീമിബ്നു അദ്ഹമിന്റെ ചരിത്രം നിങ്ങൾക്കുമുമ്പിൽ കാഴ്ച്ച വെക്കുന്നു ...
ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയത്തിൽ ഒരായിരം ചിന്താശകലങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ബൽഖാ രാജ്യത്തിലെ ചക്രവർത്തി പദം തന്റെ ചുമലിൽ വീണതുമുതലുള്ള ഓരോ സംഭവ വികാസങ്ങളും അദ്ദേഹം അയവിറക്കി ...
വയ്യ..., തനിക്കിനി ഈ മുൾക്കിരീടം കൊണ്ട് നടക്കാൻ ഒട്ടും വയ്യ... രാജ്യഭാരം അതിനോടനുബന്ധിച്ച് വരുന്ന സുഖലോലുപതയും ഒരു ഹരമായി തോന്നിയ കാലമുണ്ടായിയുന്നു...
അന്ന് മതിയാവിയോളം സുഖിച്ചു...
വിഭവസമൃദ്ധമായ ഭക്ഷണ പദാർത്ഥങ്ങൾ, ഓർമിച്ചാൽ പോലും മധുരിക്കുന്ന പലഹാരങ്ങൾ ...
കൈ ഞൊടിക്കുമ്പോഴേക്ക് ഓടിയെത്തുന്ന അജ്ഞാനുവർത്ഥികൾ...
ലൈംഗികാസക്തി തീർക്കാൻ യുവകന്യകകൾ ...വെഞ്ചാമരം വീശി പാഥങ്ങളുഴിഞ്ഞു ചുറ്റി നിൽക്കുന്ന ലലനാമണികൾ. അങ്ങിനെ എന്തെല്ലാം...
ഞാനെത്ര ഭാഗ്യവനാണ്...
സുഖത്തിന്റെ പറുദീസയിലാണ്... ഞാൻ അജയ്യനാണ്. ഇവിടെ സ്വർഗ്ഗമാണ് എന്നെല്ലാം തോന്നിപ്പോയ നിമിഷങ്ങൾ. പക്ഷെ, അവയെല്ലാം ഇപ്പോൾ വെറും മരീചികകളായി മാറിയിരിക്കുന്നു.
കേവലം അക്കരപ്പച്ചകൾ ...
യഥാർത്ഥ സത്യം ഇതൊന്നുമല്ല. യഥാർത്ഥ സൗഖ്യം ഇവിടെയില്ല. ഈ ഒരു ചിന്ത ഇബ്റാഹീമിബ്നു അദ്ഹം തങ്ങളെ നീറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ...
(തുടരും)
'

 
No comments:
Post a Comment