മഹാനായ അലി (റ അ)ചരിത്രം ഭാഗം:8


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നബി (സ)വീട്ടിൽ നിന്നിറങ്ങുന്നു. അലി കൂടെയിറങ്ങുന്നു. രണ്ടു പേരും നടക്കുന്നു. ശാന്തരായി തൊട്ടുതൊട്ടുള്ള നടപ്പ്. സുന്ദരമായ സായാഹ്നം സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങുകയാണ്. വെയിലിന് ചൂട് കുറഞ്ഞു. മരങ്ങളുടെ നിഴലുകൾക്ക് നീളം കൂടിക്കൂടി വരുന്നു.

മഹത്തായ കഅ്ബാലയം അതിന്നടുത്തുകൂടി ഇരുവരും നടന്നു പോവുന്നു. നിരവധി സന്ദർശകർ വന്നുകൂടിയിട്ടുണ്ട്. ചിലർ ബിംബങ്ങളെ വണങ്ങുന്നു. ചിലർ കഅ്ബാലയം ചുറ്റുന്നു. വലിയ ബിംബത്തിന് മുമ്പിൽ ബലി നടത്തിയ മൃഗത്തിന്റെ രക്തവും കാഷ്ടവും പരന്നുകിടക്കുന്നു ...

ഖലീലുല്ലാഹി ഇബ്രാഹീം (അ) പണിതുയർത്തിയ വിശുദ്ധ ഭവനമാണിത്. തൗഹീദിന്റെ കേന്ദ്രം. പിൽക്കാലക്കാർ ഇത് ശിർക്കിന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) കേന്ദ്രമാക്കി മാറ്റി.  കഅ്ബാലയത്തിന്നകത്തും പുറത്തും ബിംബങ്ങൾ. അവയെ ആരാധിക്കാൻ വന്നെത്തുന്നവരെത്ര. കഅ്ബാലയം കടന്നു മുമ്പോട്ടു പോയി. നബി (സ)പല കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. കുട്ടി എല്ലാം അതീവ ശ്രദ്ധയോടെ കേൾക്കുന്നു. മനസ്സിലാക്കുന്നു. വിജ്ഞാനത്തിന്റെ അമൂല്യമായ മുത്തുകൾ മറ്റെവിടെനിന്നും ഇത് കിട്ടില്ല. എന്തൊരു സൗഭാഗ്യം. വിശാലമായ മലഞ്ചരിവ്. നേർത്ത ഇരുൾ വീണു കഴിഞ്ഞു. സൂര്യൻ അസ്തമിച്ചിരിക്കുന്നു. വിജനമായ മലഞ്ചരിവ്. നോക്കെത്താവുന്ന അകലത്തിൽ മനുഷ്യരെ കാണാനില്ല. നിസ്കാരത്തിന് സമയമായിരിക്കുന്നു. നബി (സ)മുമ്പിൽ നിന്നു. കുട്ടി തൊട്ടു പിന്നിൽ അല്ലാഹു അക്ബർ ...

നബി (സ) തക്ബീർ ചൊല്ലി നിസ്കാരത്തിൽ  പ്രവേശിച്ചു. കുട്ടിയും തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി.  സർവശക്തനായ അല്ലാഹുവിന്റെ മുമ്പിൽ കൈകെട്ടി നിൽക്കുന്നു. അവനെ വാഴ്ത്തുന്നു. എല്ലാം അവന് മുമ്പിൽ സമർപ്പിച്ച ഭക്തന്മാർ.  നിസ്കാരം പൂർത്തിയാക്കി. എന്തൊരാശ്വാസം സംതൃപ്തി നബി(സ)തങ്ങളോടൊപ്പം നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞല്ലോ... കുട്ടിയുടെ മനസ്സ് കോരിത്തരിച്ചു. ഇതാണ് സൗഭാഗ്യം. ഇതിനേക്കാൾ വലിയൊരു സൗഭാഗ്യമില്ല...


 മൂകമായ ചൂറ്റുപാട്. പരിസരം നിശ്ചലം. മനസ്സ് നിറയെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ മാത്രം. എങ്ങോട്ട് നോക്കിയാലും   അല്ലാഹുവിനെ ഓർമപെടുത്തുന്ന കാഴ്ചകൾ  മാത്രം  ഉയർന്നു നിൽക്കുന്ന മൊട്ടക്കുന്നുകൾ, ആകാശ നീലിമയിൽ വിഹരിക്കുന്ന മേഘങ്ങൾ, കണ്ണ് മിഴിച്ചു നോക്കുന്ന നക്ഷത്രങ്ങൾ, എല്ലാം അല്ലാഹുവിന്റെ സൃഷ്ടികൾ. ഇരുവരും മടങ്ങുകയാണ് വീട്ടിലേക്ക്...
(തുടരും)

No comments:

Post a Comment